തൃശുർ: എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷക്ക് (കീം) ജില്ല ഒരുങ്ങി. ഏഴു താലൂക്കുകളിൽ 41 കേന്ദ്രങ്ങളിലായി 10,716 പേരാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 2500 കുട്ടികൾ കൂടുതൽ ഇക്കുറി പരീക്ഷ എഴുതുന്നുണ്ട്. വ്യാഴാഴ്ച രാവിലെ നടക്കുന്ന ഫിസിക്‌സ്, രസതന്ത്രം വിഷയങ്ങളിൽ 10,716 വിദ്യാർത്ഥികളും ഉച്ചക്കുശേഷം നടക്കുന്ന കണക്ക് പരീക്ഷയിൽ 8478പേരും പരീക്ഷ എഴുതും.
ഒരു മുറിയിൽ 20 പേരാണ് കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് പരീക്ഷ എഴുതുക. എല്ലാ സെന്ററുകളിലും കൊവിഡ് ബാധിതർക്കും സമ്പർക്ക വിലക്കുള്ളവർക്കും പ്രത്യേകം പരീക്ഷ മുറികൾ ഒരുക്കിയിട്ടുണ്ട്. ഇതുവരെ 18 കൊവിഡ് ബാധിതരും 12 സമ്പർക്ക വിലക്കുള്ളവരും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 700 അദ്ധ്യാപകരെയാണ് പരീക്ഷക്ക് നിയോഗിച്ചിരിക്കുന്നത്. 41 സെന്ററുകളിലേക്ക് പരീക്ഷാ കമ്മീഷണറുടെ പ്രതിനിധികൾ സഹായികളായുണ്ടാവും.
കൊവിഡ് പശ്ചാത്തലത്തിൽ ആദ്യമായാണ് താലൂക്ക് തലത്തിൽ പരീക്ഷ നടത്തുന്നത്. നേരത്തെ ജില്ലാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയിരുന്നത്. പരീക്ഷ എഴുതുന്നവർ നിർബന്ധമായും മുഖാവരണം, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം. ശരീര ഊഷ്മാവ് പരിശോധനക്ക് നിർബന്ധമായും വിധേയരാവണം. ഊഷ്മാവ് കൂടിയവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശത്തിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കണം. സാമൂഹിക അകലം പാലിച്ച് വ്യാപന സാദ്ധ്യതകൾക്ക് പഴുതുകൾ നൽകാതെയാണ് പരീക്ഷ നടത്തുന്നതെന്ന് കീം ജില്ലാ ലൈസൺ ഓഫീസർ ചാവക്കാട് എ.ഇ.ഒ പി.ബി. അനിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |