തൃശൂർ: കുതിരാനിൽ രണ്ടാം ടണലിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയായേക്കുമെന്നും അതിനുശേഷം ടോൾ പിരിവുണ്ടാകുമെന്നും കരാർ കമ്പനിയായ കെ.എം.സി അധികൃതർ. ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കിയാൽ പുതുവർഷ സമ്മാനമായി രണ്ടാം ടണൽ തുറക്കും.
70% നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
നൂറിലേറെ തൊഴിലാളികളാണ് മുഴുവൻ സമയവും പ്രവർത്തിക്കുന്നത്. രണ്ടാം ടണലിന്റെ മുകൾ ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്. 300 മീറ്റർ കൂടി ഇനി കോൺക്രീറ്റ് ചെയ്യണം. ടണലിനുളളിലെ റോഡും അപ്രോച്ച് റോഡും കോൺക്രീറ്റ് ചെയ്യണം. വെളിച്ചവും സുരക്ഷയും ഒരുക്കുന്നതിനുളള പണികളും ബാക്കിയുണ്ട്. രണ്ടാം ടണലിലേയ്ക്കുളള പാലത്തിന്റെ പണി നേരത്തെ പൂർത്തിയായിരുന്നു. കഴിഞ്ഞദിവസം തുറന്ന ഒന്നാം ടണലിന് സമാനമായ സജ്ജീകരണങ്ങളാണ് രണ്ടാമത്തേതിൽ ഉണ്ടാകുകയെന്നും കെ.എം.സി. പി.ആർ.ഒ. ജി. അജിത് പറഞ്ഞു.
തൃശൂർ ഭാഗത്ത് നിന്നുളള വാഹനങ്ങളാണ് രണ്ടാം ടണലിലേക്ക് പ്രവേശിക്കുക. അതോടെ നിലവിലെ ദേശീയപാത മുറിച്ചായിരിക്കും റോഡ് വരിക. നിലവിലുള്ള റോഡ് ഉപേക്ഷിക്കും. ആ പ്രദേശം വനംവകുപ്പ് ഏറ്റെടുക്കും. പട്ടിക്കാട് മേൽപാലത്തിന്റെ പണിയും വേഗത്തിൽ പുരോഗമിക്കുകയാണ്. 2022ൽ തൃശൂർ പാലക്കാട് ദേശീയപാതയിലെ യാത്ര സുഗമമാകും.
ബസുകൾക്ക് ടണൽ പരിസരത്ത് സ്റ്റോപ്പില്ലാത്തത് നാട്ടുകാരെ വെട്ടിലാക്കി. രണ്ടു കിലോമീറ്റർ വളയണം ബസിൽ കയറാൻ. നേരത്തെ ഇരുമ്പു പാലത്തിന് സമീപം സ്‌റ്റോപ്പ് ഉണ്ടായിരുന്നു. കുതിരാൻ ടണലിലേയ്ക്ക് വരുന്ന ബസുകൾ യാത്രക്കാരെ കയറ്റാൻ പരിസരത്ത് നിറുത്തുന്നില്ല. ദേശീയപാത അധികൃതർ ബസ് സ്റ്റോപ്പിന് അനുമതി നൽകിയിട്ടില്ല. കുതിരാനിലും ഇരുമ്പുപാലത്തുമായി 125 കുടുംബങ്ങളുണ്ട്. ഇവർക്ക് ബസിൽ കയറാൻ ഒന്നര മുതൽ രണ്ടു കിലോമീറ്റർ വരെ ചുറ്റി വളയണം. ടണലിന് മുമ്പിൽ ബസ് സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് നാട്ടുകാർ പലതവണ പരാതി നൽകിയിരുന്നു. എന്നാൽ, ദേശീയപാത അധികൃതർ പരാതികളെല്ലാം തള്ളി. രണ്ടാം ടണൽ വരുന്നതോടെ നിലവിലെ റോഡ് തന്നെ ഇല്ലാതാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |