തൃശൂർ: കടകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന തീരുമാനങ്ങളുമായി പൂർണമായും സഹകരിക്കുമെന്ന് വിവിധ വ്യാപാര സംഘടനാ നേതാക്കൾ അറിയിച്ചു. കൊവിഡ് സ്പെഷൽ ഓഫീസർ എ.പി.എം മുഹമ്മദ് ഹനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വ്യാപാര സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രോഗമുക്തർക്കും 72 മണിക്കൂറിനിടയിലെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പ്രവേശനം എന്നത് അപ്രായോഗികമാണ്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണം. ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി പ്രാദേശിക തലത്തിൽ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും വ്യാപാരികൾ ഉന്നയിച്ചിട്ടുണ്ട്.
വാക്‌സിൻ ലഭ്യമാക്കുന്ന കാര്യത്തിൽ വ്യാപാരികൾക്ക് നിലവിൽ മുൻഗണന നൽകുന്നുണ്ടെന്നും കൂടുതൽ വാക്‌സിൻ വരുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ. റീന അറിയിച്ചു.
ഓണം അടുത്ത സാഹചര്യത്തിൽ വ്യാപാരകേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നത് ഒഴിവാക്കാൻ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കൊവിഡ് സ്‌പെഷ്യൽ ഓഫീസർ മുഹമ്മദ് ഹനീഷ് ആവശ്യപ്പെട്ടു.
യോഗത്തിൽ ഡി.എം.ഒ ഡോ.കെ. ജെ റീന, ഡി.പി.എം ഡോ.കെ.എൻ. സതീഷ്, സിറ്റി പൊലീസ് കമ്മീഷണർ ആർ. ആദിത്യ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജയപ്രകാശ്, വ്യാപാരി വ്യവസായി തൃശൂർ ഏരിയാ സെക്രട്ടറി ജോയ് പ്ലാറ്റേരിൽ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ, ജില്ലയിലെ 13 മണ്ഡലങ്ങളിലെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |