തൃശൂർ: വായ്പ അനുവദിക്കുന്നതിൽ ഭരണസമിതി തീരുമാനം അന്തിമമാണെന്നിരിക്കെ കരുവന്നൂർ ബാങ്കിലെ വായ്പാ തട്ടിപ്പിൽ ജീവനക്കാർ വ്യാജ ഒപ്പിട്ടെന്ന വാദം കൊണ്ടു മാത്രം അംഗങ്ങൾക്ക് രക്ഷപ്പെടാനാകില്ല. അതേസമയം എല്ലാ ഒപ്പും വ്യാജമല്ലെന്ന് കണ്ടെത്തിയതും നിർണ്ണായകമാകും. 2018 - 19 ലെ ആഡിറ്റ് റിപ്പോർട്ടിൽ ഭരണസമിതിയുടെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോർട്ടും അന്വേഷണ ഏജൻസികൾ മുഖവിലക്കെടുത്തേക്കും. വായ്പ അനുവദിക്കുമ്പോഴുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതിരുന്നതിൽ ഭരണ സമിതിക്ക് പങ്കുള്ളതായി ആഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2017 - 18, 2018 - 19 ലെ ആഡിറ്റ് റിപ്പോർട്ടുകളിൽ തട്ടിപ്പിന്റെ ഗൗരവവും വ്യാപ്തിയും ചൂണ്ടിക്കാട്ടിയിരുന്നു. നീതി മെഡിക്കൽ സ്‌റ്റോർ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ വ്യാപാര ഇടപാടുകളിലും തട്ടിപ്പുണ്ടായിരുന്നു. നിയമ പ്രകാരം ഒരംഗത്തിന് എടുക്കാവുന്ന പരമാവധി വായ്പ 50 ലക്ഷമാണെന്നിരിക്കെ 70 ലക്ഷം മുതൽ 6.25 കോടി വരെ നൽകിയിരുന്നു. അത്തരത്തിൽ 24 വായ്പകൾ നൽകിയതായും കണ്ടെത്തി. വായ്പകൾ അനുവദിക്കുന്നതിലും അവയുടെ തിരിച്ചടവ് പരിശോധിച്ച് നഷ്ടമുണ്ടാകാതെ നോക്കുന്നതിലും ഭരണസമിതിക്കാണ് ഉത്തരവാദിത്വം. ഭരണ സമിതിയുടെയോ സെക്രട്ടറിയുടെയോ തെറ്റായ തീരുമാനപ്രകാരമോ താല്പര്യം മൂലമോ വായ്പ ഈടാക്കാനാവാതെ വന്നാൽ ആ തുക അവരിൽ നിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്. നിയമ വിരുദ്ധമായി ബാങ്ക് ജീവനക്കാർക്ക് സി ക്‌ളാസ് അംഗത്വം നൽകിയതിലും തുടർന്ന് വായ്പ അനുവദിച്ചതിലും ഉത്തരവാദിത്വമില്ലെന്ന് തെളിയിക്കാൻ ഭരണസമിതി അംഗങ്ങൾ പ്രയാസപ്പെട്ടേക്കും. അതേ സമയം വായ്പാ തട്ടിപ്പു സംബന്ധിച്ച് സഹകരണ വകുപ്പ് ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്ന് നൽകിയേക്കും.
സ്റ്റോക്കെടുപ്പ് തുടരുന്നു
വായ്പാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പതിനേഴംഗ ഉദ്യോഗസ്ഥ സംഘത്തിന്റെ ശനിയാഴ്ച തുടങ്ങിയ സ്‌റ്റോക്കെടുപ്പ് തുടരുന്നു. 3 നീതി മെഡിക്കൽ സ്‌റ്റോറുകൾ, വളം കീടനാശിനി ഗോഡൗൺ, പേപ്പർ പ്രോഡക്ട്‌സ്, റബ്‌കോ ഗോഡൗൺ എന്നിവിടങ്ങളിലെ സ്റ്റോക്കെടുക്കാനുണ്ട്. വ്യാപാര പ്രവർത്തനങ്ങളിൽ നഷ്ടം സംഭവിച്ചിരുന്നതായി ആഡിറ്റ് റിപ്പോർട്ടുണ്ടായിരുന്നു. വരവ് കുറവായിരുന്നു. ചെലവ് കുറയ്ക്കാൻ നടപടിയുമെടുത്തില്ല. വ്യാപാരത്തിന് സബ് കമ്മിറ്റി രൂപീകരിച്ച് പർച്ചേസ് നടത്തണമെന്നുണ്ടെങ്കിലും ചെയ്തില്ല. എല്ലാ മാസവും ഭരണ സമിതി യോഗത്തിൽ വ്യാപാരം സംബന്ധിച്ച് റിപ്പോർട്ട് വെയ്ക്കണമെന്ന നിബന്ധനയും പാലിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |