ചാലക്കുടി: ഇൻഷ്വറൻസ് കമ്പനിയുടെ ഓഫീസിലെത്തി കഴുത്തിൽ കത്തിവച്ച് മാല കവർന്ന യുവാവിനെ സ്ത്രീയുടെ സമയോചിത ഇടപെടലിനെ തുടർന്ന് നാട്ടുകാർ പിടികൂടി. മണ്ണാർക്കാട് നെല്ലുവേലിൽ മനു കുര്യനാണ് (28) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. സർവീസ് റോഡിലെ സ്മാർട്ട് സെന്റർ എന്ന സ്ഥാപനത്തിലെ ജീവനക്കാരി ഉള്ളാട്ടിക്കുളം സിന്ധുവിന്റെ (45) മാലയാണ് പൊട്ടിച്ചോടിയത്.
ഇൻഷ്വറൻസ് പേപ്പർ ശരിയാക്കാനെന്ന വ്യാജേനയെത്തി പൊതി തുറന്ന് പുറത്തെടുത്ത കത്തി സിന്ധുവിന്റെ കഴുത്തിൽ വയ്ക്കുകയായിരുന്നു. ഭയന്നു വിറച്ച ഇവർ മാലയൂരി അക്രമിക്ക് നൽകി. പുറത്തു കടന്ന ഇയാളെ പിന്തുടർന്ന് ജീവനക്കാരി ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ മനുവിനെ ഓടിച്ചിട്ട് പിടിച്ചു. ഇതിനിടെ അതുവഴി വന്ന കൊരട്ടി സി.ഐ ബി.കെ. അരുൺ ഇയാളെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൃപ്പൂണിത്തുറയിലെ ഹോട്ടൽ ജീവനക്കാരനായ മനു കഴിഞ്ഞ വർഷം തൃശൂരിലും ഒരു യുവതിയുടെ മാല സമാന രീതിയിൽ കവർന്നിരുന്നു.
മനോബലം സിന്ധുവിന് തുണയായി
ചാലക്കുടി: പേടിച്ചെങ്കിലും മനക്കരുത്ത് വീണ്ടെടുത്ത് തക്ക സമയത്ത് പ്രതികരിച്ചതാണ് സിന്ധുവിന് തുണയായത്. സിന്ധു മാത്രമുള്ള നേരം ഇൻഷ്വറൻസ് കാര്യത്തിനെന്ന വ്യാജേനയെത്തിയ യുവാവ് പെട്ടെന്ന് കത്തിയെടുത്ത് കഴുത്തിൽ വയ്ക്കുകയായിരുന്നു.
കഴുത്തിൽ കത്തിയമർത്തുന്നതിനിടെ ഭീഷണി തുടർന്നു. ഒടുവിൽ മാലയൂരി നൽകേണ്ടി വന്നു. പുറത്തു കടന്ന മോഷ്ടാവ് ഓഫീസിന്റെ ഷട്ടറും പാതി താഴ്ത്തി. പരിസര ബോധം തിരിച്ചു കിട്ടി, രണ്ടും കൽപ്പിച്ച് അക്രമിയെ പിടിക്കണമെന്ന് ചിന്തയുണ്ടായപ്പോഴാണ് ബഹളം വച്ചതെന്ന് സിന്ധു പറഞ്ഞു. ഇയാളുടെ പിന്നാലെ ഓടിക്കൊണ്ട് ഒച്ചവച്ചപ്പോൾ സമീപത്തുണ്ടായിരുന്ന ആളുകളും രംഗത്തെത്തി. തൊട്ടടുത്ത സ്റ്റാൻഡിലെ ആട്ടോ ഡ്രൈവർമാരും ഓടിയെത്തി മോഷ്ടാവിനെ പിടിച്ചു. ഇതിനിടെയെത്തിയ പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |