തൃശൂർ: കൊവിഡിനെ പ്രതിരോധിക്കുന്നതിന് ആദ്യം ഒരു തരം വാക്‌സിനും, രണ്ടാമത് മറ്റൊരു വാക്‌സിനും നൽകുന്നത് കൂടുതൽ പ്രയോജനകരമായി കണ്ടിട്ടുണ്ടെന്ന് അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഹ്യുമൻ വൈറോളജിയിലെ പ്രൊഫ. ഡോ. ശ്യാം സുന്ദർ കൂട്ടിലിൽ അഭിപ്രായപ്പെട്ടു. ആരോഗ്യ സർവകലാശാല നടത്തുന്ന 'കേരളത്തിലെ കൊവിഡ് അവസ്ഥ' വെബിനാറിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ് കൊവിഡ് പ്രതിരോധ അവസ്ഥയുള്ള കേരളത്തിൽ അടിയന്തരമായി മുഴുവൻ പേർക്കും വാക്‌സിൻ നൽകേണ്ടതാണെന്നും അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും കൊവിഡ് നിയന്ത്രണ സമിതിയുടെ അദ്ധ്യക്ഷനായ ഡോ. ബി. ഇക്ബാൽ പറഞ്ഞു. ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനായി. തൃശൂർ മെഡിക്കൽ കോളേജിലെ കമ്മ്യുണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു മോഡറേറ്ററായി. കൊല്ലം ഗവ. മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി മെഡിസിൻ പ്രൊഫസർ ഡോ. സീനിയ നുജും കേരളത്തിലെ വാക്‌സിനേഷൻ സ്ഥിതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |