തൃശൂർ : കൊവിഡ് നിയന്ത്രണം അഴിഞ്ഞുതുടങ്ങിയതോടെ ഒരിടവേളയ്ക്ക് ശേഷം കവർച്ചാ സംഘങ്ങൾ കളം നിറയുമ്പോൾ ഭീതിയിലാണ് ജനം. അണ്ടത്തോട്, കുന്നംകുളം, വെള്ളറക്കാട് , മണ്ണുത്തി മേഖലകളിൽ കഴിഞ്ഞ എതാനും ദിവസങ്ങൾക്കുള്ളിൽ നിരവധി മോഷണങ്ങളാണ് നടന്നത്. മുടിക്കോട് ശിവക്ഷേത്രത്തിൽ ഇന്നലെ രാവിലെ ക്ഷേത്രത്തിന്റെ വാതിലിന്റെയും വഴിപാട് കൗണ്ടറിന്റെയും പൂട്ടുകൾ തകർത്തു. പണം നഷ്ടപ്പെട്ടിട്ടില്ല. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
കഴിഞ്ഞ ആഴ്ച കാളത്തോട് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷ്ടിച്ചിരുന്നു. ഇതിലെ പ്രതിയെ കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വടക്കേക്കാട് അണ്ടത്തോട് വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് രണ്ടര പവൻ സ്വർണ്ണം കവർന്നിരുന്നു. അന്യസംസ്ഥാനക്കാരിയായ യുവതിയാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. വടക്കേക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കുന്നംകുളം നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌പോട്‌സ് ആൻഡ് ഫിറ്റ്‌നസ് സ്ഥാപനം കുത്തിത്തുറന്ന് കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 6,100 രൂപ കവർന്നിരുന്നു. ബുധനാഴ്ച മരത്തംകോട്, വെള്ളറക്കാട് മേഖലകളിൽ മൂന്ന് സ്ഥാപനങ്ങൾ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സംഘം ഷട്ടർ തകർത്ത് മോഷ്ടിച്ച സംഭവമുണ്ടായി. മോഷണം വർദ്ധിച്ചതോടെ രാത്രികാല പട്രോളിംഗ് കൂട്ടിയതായി പൊലീസ് പറഞ്ഞു.
മാലമോഷണ സംഘവും സജീവം
കൊവിഡ് നിയന്ത്രണങ്ങൾക്ക് താത്കാലിക ഇളവ് ലഭിച്ചതോടെ പലഭാഗങ്ങളിലും ബൈക്കിലെത്തി മാല കവരുന്ന സംഘങ്ങൾ സജീവമായി. . പൊലീസിന്റെ വാഹന പരിശോധന കുറഞ്ഞതും ഒരു കാരണമാണ്.
കുറുവ സംഘങ്ങളുടെ സാന്നിദ്ധ്യമില്ലെന്ന്
ആക്രമിച്ച് സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്ന കുറുവ സംഘം ജില്ലയിലെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൺസൂൺ കാലത്ത് കവർച്ചയ്‌ക്കെത്തുന്ന സ്ത്രീകളടക്കമുള്ള സംഘങ്ങൾ പാലക്കാട് ജില്ലകളിലുണ്ടെന്ന വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ തൃശൂരിൽ ഇത്തരം സംഘങ്ങളുടെ നേതൃത്വത്തിൽ ഇതുവരെ കവർച്ച നടന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.
നഗരത്തിൽ ഇതുവരെയും കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതലെന്ന നിലയിൽ പരിശോധന കർശനമാക്കി. രാത്രികാല പട്രോളിംഗും ശക്തിപ്പെടുത്തി. ഓണം പ്രമാണിച്ച് വീട് പൂട്ടി കൂടുതൽ ദിവസം മാറി നിൽക്കുന്നുണ്ടെങ്കിൽ പൊലീസിൽ വിവരം അറിയിക്കണം.
വി.കെ. രാജു
എ.സി.പി. തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |