തൃശൂർ: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തിലിറക്കി മറ്റ് വാഹനങ്ങൾക്കും അപകടമുണ്ടാക്കുന്ന സംഭവം കൂടിയതോടെ ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ നിയമനടപടി കടുപ്പിച്ച് പൊലീസ്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ശ്രദ്ധ തെറ്റുന്ന രീതിയിലുള്ള നിറം നൽകുക, ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാകുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിക്കുക, നിശ്ചിത അളവിലും വലുപ്പത്തിലുമല്ലാത്ത ടയറുകൾ തുടങ്ങിയവയാണ് കൂടുതലായി കണ്ടുവരുന്നതെന്ന് പൊലീസ് പറയുന്നു.
ന്യൂ ജെൻ ബൈക്കുകൾ ഉപയോഗിച്ചുള്ള അപകടകരമായ ബൈക്ക് റൈഡിംഗിനെതിരെയും വരും ദിവസങ്ങളിൽ കർശന നിയമ നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ദേശീയ പാതകളിലും മറ്റ് റോഡുകളിലും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പിടികൂടാൻ കാമറ ദൃശ്യങ്ങളും ഡ്രോൺ കാമറകളും ഉപയോഗപ്പെടുത്തും. അതിവേഗത്തിൽ വാഹനമോടിക്കുന്നതും, ബൈക്ക് സ്റ്റണ്ട് നടത്തുന്നതും ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ സെൽ വിഭാഗം നിരീക്ഷണം നടത്തും.
നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതിരിക്കുക, സൈലൻസർ ദുരുപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് യുവാക്കൾക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. ഓരോ വാഹനങ്ങൾക്കും അത് രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന കമ്പനികൾ ഡിസൈൻ അംഗീകാരം നൽകിയിട്ടുണ്ട്. ഇങ്ങനെ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ രൂപം മാറ്റാൻ നിയമ പ്രകാരം നിബന്ധനകളുണ്ട്.
മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ ആർ.സി ബുക്കിൽ ഈ മാറ്റം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് മറ്റ് യാത്രക്കാരെ അപായപ്പെടുത്തില്ലെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാലേ അനുവാദം കിട്ടൂ. എന്നാൽ സ്റ്റിക്കർ മുതൽ വാഹനത്തിന്റെ ടയർ വരെ ഒട്ടുമിക്ക ഭാഗങ്ങളും അനുമതിയില്ലാതെ മാറ്റി അവതരിപ്പിച്ച് വൈറലാക്കുകയാണ്.
പിഴയിൽ ഒതുങ്ങില്ല
അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെ പിഴയടച്ച് മാത്രം രക്ഷപ്പെടാൻ അനുവദിക്കുകയില്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടി സ്വീകരിക്കും. സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നതിനായി ഇരുചക്ര വാഹനങ്ങളിൽ സാഹസികത കാണിക്കുന്നവർ റോഡിലെ മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞാണ് നടപടി ശക്തമാക്കുന്നത്.
മറ്റ് നിയമ ലംഘനങ്ങൾ
നിർദ്ദിഷ്ട രീതിയിലല്ലാതെ വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ.
തീവ്രതയേറിയ വെളിച്ചം ഉണ്ടാകുന്ന ബൾബുകൾ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ്
വാഹനത്തിന്റെ കാര്യക്ഷമതയെയും ഉത്പാദന ക്ഷമതയെയും ബാധിക്കുന്ന രൂപമാറ്റം
രജിസ്‌ട്രേഷൻ നമ്പറിൽ ഡിസൈനുകളും കൂട്ടിച്ചേർക്കലും.
നിർമ്മാണ കമ്പനി നിഷ്‌കർഷിച്ച വലുപ്പത്തിലല്ലാത്ത ഹാൻഡിൽ, സ്റ്റിയറിംഗ്.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കൂടിയിട്ടുണ്ട്. അപകടങ്ങൾക്ക് അവ കാരണമാകുന്നുമുണ്ട്. ഓണം പോലുള്ള വിശേഷാവസരങ്ങളിൽ ഇത്തരം വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുന്നതും പതിവാണ്. അതുകൊണ്ട് മോട്ടോർ വാഹന വകുപ്പുമായി ചേർന്നുള്ള പരിശോധനകളും ഉണ്ടാകും.
ആർ. ആദിത്യ
സിറ്റി പൊലീസ് കമ്മിഷണർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |