തൃശൂർ : ഓണം പടിവാതിൽക്കലെത്താറായിട്ടും കൊവിഡ് ആശങ്കയ്ക്കിടയിൽ ഉണരാൻ മടിച്ച് ഓണ വിപണി. കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയോടെ തേക്കിൻകാട് മൈതാനിയിൽ വഴിവാണിഭ കച്ചവടക്കാർ സ്ഥാനം പിടിച്ച് തുടങ്ങി. മൺപാത്രങ്ങളുടെയും മറ്റും വിൽപ്പനയും തുണിക്കച്ചവടവും ആരംഭിച്ചു.
അതേസമയം വടക്കുന്നാഥന്റെ കിഴക്കേനടയിലെ പൂ വിപണിയിൽ കാര്യമായ തിരക്കില്ല. നടവഴിയുടെ രണ്ട് വശങ്ങളിലും സ്റ്റാളുകൾ കെട്ടിയിട്ടുണ്ടെങ്കിലും ഒരു ഭാഗം പൂർണ്ണമായി ഒഴിഞ്ഞു കിടക്കുകയാണ്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ സീസൺ കച്ചവടം ചെയ്യുന്നവർ രംഗത്തിറങ്ങാൻ മടികാണിക്കുകയാണ്. പുലിക്കളി അടക്കമുള്ള ആഘോഷം കൂടി ഇല്ലാതായതും തിരിച്ചടിയായി. ഓണക്കാലമായാൽ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് പാറമേക്കാവിന് മുന്നിലെ പൂ വിപണി.
എന്നാൽ ഇത്തവണ ഏതാനും സ്റ്റാളുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പൂക്കളങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 200 രൂപയാണ് വില. ഓറഞ്ച് ജമന്തിക്ക് 150 രൂപയും. എല്ലാത്തരം പൂക്കളും കൂടിയുള്ള ചെറിയ കിറ്റിന് 50 രൂപയാണ്. കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും നടക്കാറുള്ള പൂക്കള മത്സരങ്ങളും ഇല്ലാതായതോടെ വളരെ കുറവ് പൂ മാത്രമാണ് വിപണിയിലെത്തുന്നത്. കൂടുതൽ പേരും നാടൻ പൂക്കളങ്ങളിലേക്ക് തിരിഞ്ഞതും പൂക്കച്ചവടക്കാർക്ക് തിരിച്ചടിയായി. ഇതിനിടെ മഴ ശക്തമാകുന്നത് ആശങ്ക പരത്തുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തതും ആശങ്കയാണ്.
വസ്ത്ര വ്യാപാരത്തിൽ അൽപ്പം ആശ്വാസം
ആഴ്ചയിൽ ആറ് ദിവസവും തുറക്കാമെന്ന ഉത്തരവ് വന്നത് മുതൽ വസ്ത്രവ്യാപാര മേഖലയിലുള്ളവർ ആശ്വാസത്തിലാണ്. ഇതിനിടെ രണ്ടാഴ്ച്ചയായി ഞായറാഴ്ച്ചയിലെ ലോക്ഡൗൺ പിൻവലിച്ചതും അനുഗ്രഹമായി. കഴിഞ്ഞ ദിവസങ്ങളിൽ വസ്ത്രവ്യാപാര മേഖലയിൽ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. ഓണ വിപണി ലക്ഷ്യപ്പെട്ട് വലിയ രീതിയിൽ സ്‌റ്റോക്കെത്തിച്ചിരുന്നു. അതേസമയം കല്യാണച്ചടങ്ങുകൾ കുറഞ്ഞത് തിരിച്ചടിയായി.
പച്ചക്കറിക്ക് വിലക്കുറവ്
ഏതാനും ദിവസമായി പച്ചക്കറിയുടെ വില താഴോട്ടാണ്. കാരറ്റിന് മാത്രമാണ് വിലകൂടുതൽ. ഭൂരിഭാഗം സാധനങ്ങൾക്കും വില അമ്പത് രൂപയിൽ താഴെയാണ്. കാരറ്റിന് വില 80 രൂപയാണ്. പൊതുവേ വില കൂടാറുള്ള മുരിങ്ങ, ബീൻസ്, കയ്പക്ക, വെണ്ട എന്നിവയ്‌ക്കെല്ലാം വില താഴെയാണ്.
കായ വിപണി സജീവം
ഓണത്തിന്റെ പ്രധാന ആകർഷണമായ കായ, പഴം എന്നിവയുടെ വിലയിൽ കാര്യമായ വർദ്ധനവില്ല. നാടൻ കായയ്ക്ക് 45 രൂപ മുതൽ 55 രൂപ വരെയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ കായകൾ വിപണിയിലിറങ്ങിയാൽ വില കുറയാനും സാദ്ധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വരും ദിവസങ്ങളിൽ വരവ് കായ കൂടി വിപണിയിലെത്തും. നേന്ത്രവാഴയിലെ സൂപ്പർ സ്റ്റാറായ ചെങ്ങാലിക്കോടന് 70 മുതൽ 80 രൂപ വരെയാണ് വില.
വില താഴേക്ക്
പയർ 20
ബീൻസ് 32
വെണ്ട 25
പാവയ്ക്ക 45
സവോള 30
ഉരുളൻ 30
മത്തൻ 25
എളവൻ 25
പച്ചമുളക് 60
കാബേജ് 25
പടവലം 30
തക്കാളി 25
മുരിങ്ങ 40
കൊത്തമര 30
ബീറ്റ്‌റൂട്ട് 40
ചെങ്ങാലിക്കോടൻ 70 മുതൽ 80 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |