കൊടുങ്ങല്ലൂർ: കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിന് അഭിമുഖമായി നിൽക്കുന്ന ബീച്ചിൽ സൂര്യാസ്തമയം ആസ്വദിക്കാവുന്ന തരത്തിൽ സൗകര്യങ്ങളോടെ മുനയ്ക്കലിന്റെ മുഖം മിനുക്കാനുള്ള വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 18ന് രാവിലെ 11ന് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. കേരളത്തിലെ കൂടുതൽ മണൽപ്പരപ്പുള്ള ബീച്ചുകളിലൊന്നാണ് അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച്. ബെന്നി ബെഹന്നാൻ എം.പി ചടങ്ങിൽ മുഖ്യാതിഥിയാകും.
പദ്ധതിയുടെ ഭാഗമായി നിലവിൽ ബീച്ചിലുള്ള പാർക്കും മറ്റ് കെട്ടിടങ്ങളും നവീകരിക്കും. മിയോവാക്കി വനവും ചൂളമരക്കാടുകളും ചീനവലകളും ഉൾപ്പെടെയുള്ള വിശാലമായ മണൽപ്പരപ്പോട് കൂടിയ 35 ഏക്കറിലധികം വരുന്ന ബീച്ചിൽ 5.97 കോടി രൂപയുടെ നവീകരണമാണ് നടപ്പാക്കുക. ബീച്ചിനുള്ളിൽ മൂന്ന് കിലോമീറ്ററോളം ദൂരത്തിലുള്ള സൈക്കിൾ പാത, വിശാലമായ പാർക്കിംഗ് സൗകര്യം, വിശ്രമ സങ്കേതങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, പ്രായഭേദമന്യേ ഏവർക്കുമുള്ള വിനോദമാർഗങ്ങൾ, പുലിമുട്ട് മുതൽ എല്ലാ ഭാഗങ്ങളിലും ഭിന്നശേഷി സൗഹൃദ നടപ്പാതകൾ, സൈൻ പോസ്റ്റുകൾ, സി.സി.ടി.വി ഗാർഡ് പോസ്റ്റ്, മനോഹരമായ വഴിവിളക്കുകൾ എന്നിവയോടെ ബീച്ച് മനോഹരിയാകും.
ഇ.ടി ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ മാത്യു എന്നിവർ വിശിഷ്ടാതിഥികളാകും. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ. പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, സുഗത ശശിധരൻ,സുമിത ഷാജി, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി. എം നൗഷാദ്, ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുക്കും.
ജലമാർഗ്ഗമെത്താൻ ബോട്ടും
മുസിരിസ് പദ്ധതിയുടെ ഭാഗമായ 12 ബോട്ട് ജെട്ടികളിലൊന്ന് മുനയ്ക്കൽ ബീച്ചിലാണ്. മറ്റ് പ്രദേശങ്ങളിൽ നിന്ന് ജലമാർഗം ബീച്ചിലെത്തുന്നതിന് ഇത് സഹായമാകും. 73 ലക്ഷം ചെലവഴിച്ച് നിർമ്മിക്കുന്ന ബോട്ട് ജെട്ടിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ വിനോദ സഞ്ചാരികൾക്ക് മ്യൂസിയം സന്ദർശിച്ച ശേഷം അഴിമുഖത്തെത്തി സായാഹ്ന സൗന്ദര്യവും ആസ്വദിക്കാം.
സുന്ദരിയാകാൻ മുനയ്ക്കൽ മുസ്‌രിസ് ബീച്ച്
35 ഏക്കർ ബീച്ച്
ചെലവഴിക്കുക 5.97 കോടി
73 ലക്ഷം ചെലവഴിച്ച് ബോട്ട് ജെട്ടി
സൂര്യാസ്തമയം കാണാവുന്ന തരത്തിൽ പ്രത്യേക ഇരിപ്പിടം
ലാൻഡ് സ്‌കേപിംഗ് നടത്തി ഓട്ടോമേറ്റഡ് ഇറിഗേഷൻ സിസ്റ്റം ഉപയോഗിച്ച് പരിപാലനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |