ഒല്ലൂർ : പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനം ഡിസംബർ 31 നുള്ളിൽ പൂർത്തിയാകുമെന്നും ഒക്ടോബർ മുതൽ പാർക്കിലേക്ക് വന്യജീവികളെ എത്തിക്കുമെന്നും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മൂന്നാംഘട്ട പ്രവർത്തനം 2022 മാർച്ചിനുള്ളിലും പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ റവന്യൂമന്ത്രി കെ. രാജനോടൊപ്പം സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി എ. കെ ശശീന്ദ്രൻ. അത്യാധുനിക രീതിയിലാണ് സുവോളജിക്കൽ പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. 330 കോടിയാണ് പദ്ധതിയുടെ മതിപ്പു ചെലവ്. കിഫ്ബിയിൽ നിന്ന് 100 കോടിയും പ്ലാൻ ഫണ്ടിൽ നിന്ന് 40 കോടിയും പദ്ധതിക്കായി ഇതുവരെ ചെലവഴിക്കാനായെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, മൃഗശാലാ ആശുപത്രി, കിച്ചൻ സ്റ്റോർ റൂം സമുച്ചയം, പക്ഷികൾ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകൾ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. കൂടാതെ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലവിതരണ സംവിധാനവും പൂർത്തിയായി. സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ വികസന സാദ്ധ്യത പതിന്മടങ്ങാവുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശൂരിന്റെ വിനോദ സഞ്ചാര സാദ്ധ്യതകളാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുതോടെ സാക്ഷാത്കരിക്കുക. സുവോളജിക്കൽ പാർക്കിനോടനുബന്ധിച്ചുള്ള റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കും. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് രവി, മറ്റ് ജനപ്രതിനിധികൾ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ കെ. എസ് ദീപ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |