തൃശൂർ : അനധികൃത പണമിടപാടുകളും, ബ്ലേഡ് മാഫിയ പ്രവർത്തനവും കണ്ടെത്തുന്നതിന് തൃശൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ് . കുന്നംകുളം, നെടുപുഴ, പഴയന്നൂർ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. ചൊവ്വന്നൂർ കൊട്ടിലിങ്ങൽ വിനീഷ്, പനമുക്ക് പാറപ്പറമ്പിൽ സന്തോഷ് കുമാർ, പഴയന്നൂർ പട്ടിപ്പറമ്പ് കുന്നത്ത് രാമകൃഷ്ണൻ, പട്ടിപ്പറമ്പ് പുത്തൻപുരയിൽ ചന്ദ്രൻ, കോഞ്ചേരി റോഡ് ആശാരിവീട്ടിൽ സുകുമാരൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ വാഹനങ്ങൾ പണയം വെച്ചതിന്റെ ആർ.സി. ബുക്ക്, ബ്ലാങ്ക് മുദ്രപത്രങ്ങൾ, ഇടപാടുകാരുടെ പേരുകളും പണം കടംകൊടുത്തതിന്റെ വിവരങ്ങളും രേഖപ്പെടുത്തിയ ഡയറി, ഇടപാടുകാരുടെ ആധാർ കാർഡ് പകർപ്പുകൾ, ആധാരം തുടങ്ങിയവ പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഒരേ സമയം റെയ്ഡ് നടന്നത്. സബ് ഇൻസ്‌പെക്ടർമാരായ ഹേമലത (കുന്നംകുളം), ബൈജു (നെടുപുഴ), ഫക്രുദീൻ (പഴയന്നൂർ), പി.പി. ബാബു (മെഡിക്കൽ കോളേജ്) എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |