SignIn
Kerala Kaumudi Online
Thursday, 25 April 2024 4.35 PM IST

പൂപ്പത്തിക്കാരുടെ ഓണാഘോഷം ഓണത്തല്ലിൽ തുടങ്ങിയപ്പോൾ ഒപ്പം എസ്.ഐയും

kalari
ക്രൈംബ്രാഞ്ച് എസ്.ഐ.മുഹമ്മദ് റാഫി ഓണത്തല്ല് ഉദ്‌ഘാടനം നിർവ്വഹിച്ച് തല്ലുകാരനെ ലോക്ക് ആക്കുന്നു

മാള: പൂപ്പത്തിക്കാരുടെ ഓണാഘോഷം തല്ലിൽ തുടങ്ങിയപ്പോൾ ഒപ്പം ചേർന്നത് ക്രൈം ബ്രാഞ്ച് എസ്.ഐ. ഉത്രാടനാളിൽ പൂപ്പത്തി ചുള്ളൂർ ക്ഷേത്രത്തിന് മുന്നിലാണ് പൊരിഞ്ഞ ഓണത്തല്ല് അരങ്ങേറിയത്. കളരി അഭ്യാസി കൂടിയായ തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് എസ്.ഐ. മുഹമ്മദ് റാഫി ഓണത്തല്ലിൽ പങ്കാളിയായതോടെ ആവേശം ഇരട്ടിയായി. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം ചടങ്ങായി മാത്രം തല്ലിപ്പിരിയേണ്ട അവസ്ഥയിലുമായി.

പൂപ്പത്തി കൈരളി കളരി സംഘത്തിലെ അഭ്യാസികളാണ് ഓണത്തല്ലിൽ മാറ്റുരച്ചത്. നാട്ടുകാരനായ എം.പി. മുഹമ്മദ് റാഫി ഉത്രാട ദിനത്തിൽ തല്ലിത്തീർത്തിട്ടേ രാവിലെ ജോലിക്ക് പോയുള്ളൂ. ഏറെ പഴക്കമുള്ള വിനോദങ്ങളിൽ ഒന്നായ ഈ കളരി അഭ്യാസം എല്ലാ വർഷവും വിവിധ ഇടങ്ങളിൽ നടക്കാറുണ്ട്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ രണ്ട് വർഷമായി ഓണത്തല്ലും കളരി അഭ്യാസവും ഈ സംഘം ഉള്ളിലൊതുക്കുകയായിരുന്നു. സി.വി.എൻ കളരി സംഘത്തിലെ ദാസൻ ഗുരുക്കൾക്ക് വണക്കവും ദക്ഷിണയും നൽകിയാണ് തല്ല് ആരംഭിച്ചത്. ശേഷം തുല്യ ശക്തിയുള്ള എതിരാളികൾ കൈകൊടുത്ത് മേലോട്ട് ഉയർന്നു ചാടി മുഖത്തോട് മുഖം നോക്കി. പിന്നെ നടന്നത് അടിയുടെ പൊടിപൂരമായിരുന്നു. കൃത്യമായ അടക്കത്തോടെയുള്ള ഒറ്റയ്ക്കും സംഘം ചേർന്നുമുള്ള അടിയോടടി നടന്നു. തറ്റുടുത്ത് ചേല മുറുക്കി കച്ചകെട്ടിയ തല്ലുകാർ കടകം, മറുകടകം, ഓതിരം, വട്ടോതിരം, ഹയ്യത്തട, ആർപ്പുവിളികൾ എന്നിവയോടെയാണ് പൊരിഞ്ഞ തല്ല് നടത്തിയത്.

ഈ തല്ലുകാരെ നിയന്ത്രിക്കാനും അതിരുകടന്നപ്പോൾ മാറ്റാനും ചാലിക്കാരെയും കളത്തിലിറക്കിയിരുന്നു. ഉദ്ഘാടകൻ കൂടിയായ ക്രൈംബ്രാഞ്ച് എസ്.ഐ ഈ സംഘത്തിലെ പ്രധാനി കൂടിയായി.

മൂന്ന് പതിറ്റാണ്ട് പിന്നിട്ട സംഘം ഓണക്കാലത്തും മറ്റു വിശേഷ അവസരങ്ങളിലും വിവിധ ദേശങ്ങളിൽ ഓണത്തല്ലും അഭ്യാസങ്ങളും നടത്താറുണ്ട്. ഷേഖ് സാബു വിശിഷ്ടാതിഥിയായിരുന്നു. ഗുരുക്കൻമാരായ സുനിൽദത്ത്, അജയഘോഷ്, ഉണ്ണിക്കൃഷ്ണൻ, മനോജ് കാട്ടിലാൻ, സി.ടി. വർഗീസ്, ആന്റണി എന്നിവരാണ് തല്ലിൽ പങ്കെടുത്തത്. കുട്ടികൾ അടക്കമുള്ളവരുടെ അഭ്യാസങ്ങളും നടന്നു. പി.പി.രാജൻ, മോഹനൻ, രാജൻ ഇടപ്പിള്ളി എന്നിവരാണ് തല്ലുകാരെ നിയന്ത്രിച്ചത്. കൊവിഡ് നിയന്ത്രണം കാരണം ഇത്തവണ കാഴ്ചക്കാർ ഇല്ലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.