ചാലക്കുടി: കൊവിഡ് പ്രതിസന്ധിയെയെല്ലാം മറികടന്ന് ഓണാഘോഷത്തിന്റെ ഭാഗമായി അതിരപ്പിള്ളിയിലെത്തിയത് എണ്ണായിരത്തോളം വിനോദ സഞ്ചാരികൾ. കൊവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. മൂന്നര ലക്ഷം രൂപയുടെ ടിക്കറ്റാണ് വിറ്റത്. അടുത്ത ദിവസവും തിരക്ക് പ്രതീക്ഷിക്കുന്നു.
തുമ്പൂർമുഴിയിലും മൂവായിരത്തിൽ താഴെയാളെത്തി. രണ്ടോണമായ ഞായറാഴ്ചയായിരുന്നു വിനോദ സഞ്ചാരികളുടെ ഒഴുക്ക്. രാവിലെ മുതൽ അതിരപ്പിള്ളിയിലേക്ക് വാഹനമൊഴുകാൻ തുടങ്ങി. പരിയാരം മുതൽ റോഡിൽ ഇടതടവില്ലാതെ വാഹനം ഓടിക്കൊണ്ടിരുന്നു. രാവിലെ 9ന് വെള്ളച്ചാട്ടത്തിന്റെ പ്രവേശന കവാടം തുറന്നത് മുതൽ തിരക്കും തുടങ്ങി.
നീണ്ട നിരയായാണ് ആളുകൾ അകത്ത് കടന്നത്.
കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു വിനോദ സഞ്ചാരികളെ കടത്തി വിട്ടത്. നാലിന് കൗണ്ടർ അടച്ചിട്ടും 1500 ഓളം പേർ ടിക്കറ്റിനെത്തി. നിരാശരായ ഇവർ ചെറിയ തോതിൽ ബഹളമുണ്ടാക്കി. ഓണാഘോഷത്തിന് ഭൂരിഭാഗം ആളെത്തിയത് കാറിലായിരുന്നു. ബാക്കി ട്രാവലറും ബൈക്കും. അതിരപ്പിള്ളി മുതൽ ഇട്ട്യാണി വരെ മൂന്ന് കിലോ മീറ്റർ ദൂരം വാഹനങ്ങൾ പാർക്ക് ചെയ്തു.
റോഡിന്റെ ഒരു ഭാഗത്ത് വാഹനം ഇടാൻ ഒരു ഭാഗത്ത് കയർ കെട്ടി തിരിച്ചിരുന്നു. ടിക്കറ്റ് കൗണ്ടർ മുതൽ താഴേയ്ക്ക് അര കിലോ മീറ്ററും വാഹനങ്ങളും കിടന്നു. രണ്ടിടത്ത് പ്രത്യേക പാർക്കിംഗ് ഗ്രൗണ്ടും ഒരുക്കി. വി.എസ്.എസ് പ്രവർത്തകരുടെ സേവനം മൂലം ഗതാഗത സ്തംഭനം ഒട്ടുമുണ്ടായില്ല. 65 പ്രവർത്തകരാണ് പകൽ മുഴുവൻ പ്രവർത്തനത്തിനുണ്ടായത്. നാൽപ്പതോളം വനപാലകരും വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായി. കൊവിഡ് വ്യാപനത്തെ തുടർന്ന് ചാർപ്പ മുതൽ മലക്കപ്പാറ വരെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇനിയും പ്രവേശനം അനുവദിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |