തൃശൂർ: റേഷൻ കരിഞ്ചന്ത നടത്തുന്ന സംഘങ്ങളെ ഇല്ലാതാക്കാനും അനർഹമായി മുൻഗണനാ കാർഡ് തിരിച്ചേൽപിക്കാത്തവർക്കെതിരെ കർശന നടപടി തുടങ്ങാനും ഭക്ഷ്യസുരക്ഷാവകുപ്പ്. ഇതിന് മുന്നോടിയായി ഗോഡൗണിൽ നിന്ന് കടകളിലേക്ക് പോകുന്ന ലോറികളിൽ ജി.പി.എസ്സും കാമറകളും സ്ഥാപിക്കും. നവംബർ ഒന്നിന് മുമ്പ് ഇത് പൂർത്തിയാക്കുമെന്നാണ് മന്ത്രി പറയുന്നതെങ്കിലും ഇത് സംബന്ധിച്ച നിർദ്ദേശം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് കരിഞ്ചന്ത പൂർണമായി തടയുന്നതോടൊപ്പം തന്നെ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചുപയോഗിക്കുന്നവർക്കായുളള നടപടി വരും ദിവസങ്ങളിലുണ്ടാകും. ജില്ലയിൽ അനർഹമായ റേഷൻകാർഡുകൾ ഇപ്പോഴും ധാരാളം ശേഷിക്കുന്നതായാണ് റിപ്പോർട്ട്. ഇനിയും തിരിച്ചേൽപ്പിക്കാത്തവരുടെ കാർഡ് പിടിച്ചെടുത്ത് നിയമനടപടികളിലേക്ക് ഉടൻ കടക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.
സ്വമേധയാ അപേക്ഷ സമർപ്പിക്കുന്നവർക്ക് പിഴ, കാർഡ് റദ്ദ് ചെയ്യൽ, ക്രിമിനൽ കുറ്റം ചുമത്തൽ, ജീവനക്കാർക്കെതിരെയുള്ള വകുപ്പുതല നടപടികൾ എന്നിവയിൽ നിന്നും ഇളവു നൽകിയിരുന്നു. പരിശോധനയിൽ അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചതായി കണ്ടെത്തുന്ന കാർഡുടമകളിൽ നിന്നും കൈപ്പറ്റിയ ഭക്ഷ്യവസ്തുക്കളുടെ വിപണി വില പിഴയായി ഈടാക്കുമെന്നും മറ്റ് കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും അനർഹമായ റേഷൻ കാർഡുകൾ സ്വമേധയാ സമർപ്പിക്കാൻ തയ്യാറാവാത്ത നിരവധിപേരുണ്ട്.
ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം വീണ്ടും
റേഷൻ കടകൾ അവധിക്കു ശേഷം തുറക്കുന്ന ഇന്ന് മുതൽ ഓണക്കിറ്റ് വിതരണവും പുനരാരംഭിക്കും. സംസ്ഥാനത്ത് 90.87 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 69.73 ലക്ഷം പേർക്കാണ് ഇതുവരെ കിറ്റ് ലഭിച്ചത്. ജില്ലയിലെ ഒൻപത് ലക്ഷത്തോളം കാർഡുകളിൽ ആറു ലക്ഷത്തോളം കാർഡുടമകൾ കിറ്റ് വാങ്ങിക്കഴിഞ്ഞു. മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകൾക്കെല്ലാം ഇന്ന് മുതൽ കിറ്റ് ലഭിക്കും.
എഴുപത്തഞ്ച് ശതമാനം കാർഡുടമകൾക്കും ജില്ലയിൽ ഓണക്കിറ്റ് വിതരണം ചെയ്തു കഴിഞ്ഞു. കിറ്റ് വിതരണം എത്രയും വേഗം പൂർത്തിയാക്കാനുളള ശ്രമമാണ് നടക്കുന്നത്. ഗോഡൗണുകളിൽ നിന്നുളള ലോറികളി
ൽ ജി.പി.എസും കാമറയും സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചിട്ടില്ല.
- അയ്യപ്പദാസ്, ജില്ലാ സപ്‌ളൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |