തൃശൂർ: ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകി കൊവിഡ് കാല മുരടിപ്പിനെ മറികടക്കാനൊരുങ്ങുമ്പോൾ ജില്ലയിൽ ഡാം ടൂറിസം സർക്യൂട്ട് വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നു. പുത്തൂർ സുവോളജിക്കൽ പാർക്കും കുതിരാൻ ടണലുമെല്ലാം തൃശൂരിന്റെ വിനോദ സഞ്ചാര, ഗതാഗത മേഖലകളിൽ സാദ്ധ്യത സൃഷ്ടിക്കുമ്പോഴാണ് നിലവിലെ വിനോദ സഞ്ചാര പദ്ധതികളിൽ നിന്നും വേറിട്ട പാത കൂടി വേണമെന്ന ആവശ്യമുയരുന്നത്. ടൂറിസം വകുപ്പിന്റെ അവലോകന യോഗത്തിൽ മന്ത്രി കെ. രാജൻ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ സാദ്ധ്യത കണ്ടെത്തി ഫലപ്രദമായി ഉപയോഗിക്കാൻ, എല്ലാ വകുപ്പുകളെയും ഉൾച്ചേർക്കാനായിരുന്നു യോഗത്തിലെ തീരുമാനം.
ഓണക്കാലത്ത് വിനോദയാത്രക്കാരുടെ വൻ തിരക്കായിരുന്നു പീച്ചിയിലും കുതിരാനിലും ചിമ്മിനിയിലും വാഴാനിയിലുമെല്ലാമുണ്ടായത്. അതിരിപ്പിള്ളിയായിരുന്നു മുൻകാലങ്ങളിലെ പ്രധാന ഇടം. എന്നാൽ, ഈ ഓണാവധിയിൽ വിനോദ യാത്രക്കാരുടെ പുതിയ സഞ്ചാരവഴിയായി കുതിരാൻ, പീച്ചി പാത മാറി. തൃശൂരിൽ നിന്നുള്ളവർ കൊമ്പഴ വരെയെത്തി അവിടെ നിന്നും തിരിച്ചു കുതിരാൻ തുരങ്കത്തിലൂടെ പട്ടിക്കാട്ടെത്തി പീച്ചി ഡാം സന്ദർശിച്ചാണ് മടങ്ങിയത്.
പാലക്കാട് ഭാഗത്ത് നിന്നുള്ളവർ കുതിരാൻ തുരങ്കത്തിലൂടെ കടന്ന് നേരിട്ട് പീച്ചിയിലെത്തി. കുതിരാൻ ടണൽ അവസാനിക്കുന്ന വഴുക്കുംപാറയിൽ നിന്ന് മലയോര പാതയിലൂടെ പീച്ചിയിലേക്കുള്ള വഴിയിലൂടെയും സന്ദർശകരെത്തി. നിർദിഷ്ട മലയോര ഹൈവേ ഈ വഴിയിലൂടെ അനുവദിക്കുകയും മൈലാട്ടുംപാറ പട്ടിലുംകുഴി പാലം പൂർത്തിയാവുകയും ചെയ്താൽ കുതിരാനിൽ നിന്ന് പീച്ചിയിലേക്ക് എളുപ്പം എത്തിച്ചേരാനാകും. പീച്ചി ഡാമും ഉദ്യാനവും ആസ്വദിച്ചു മടങ്ങുന്നവർ കെ.എഫ്.ആർ.ഐക്ക് സമീപത്തും തമ്പടിച്ചു. നാല് ദിവസത്തിനിടെ പീച്ചി ഡാമിൽ ഗേറ്റ് കളക്ഷൻ മൂന്ന് ലക്ഷമായിരുന്നു.
പാർക്ക് വന്നാൽ
അടുത്തവർഷം തുടക്കത്തിൽ പുത്തൂർ പാർക്ക് തുറക്കുമെന്ന പ്രതീക്ഷയിലാണ്, നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നത്. പീച്ചി ഡാമും ചിമ്മിനിയും പുത്തൂർ പാർക്കും എളുപ്പത്തിൽ സന്ദർശിക്കാൻ കഴിയുന്ന പാത ഉണ്ടായാൽ വിനോദ സഞ്ചാരരംഗത്ത് അത് പുതുവഴിയാകും.
സൗകര്യം, സാദ്ധ്യതകൾ
ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാനാകുന്ന പുതിയ പദ്ധതി
ഡാമുകളിലേക്കുള്ള നിലവിലുള്ള റോഡ് വികസിപ്പിക്കാം.
റോഡുകൾക്കായോ മറ്റോ സ്ഥലമേറ്റെടുക്കേണ്ട.
മലയോര ഹൈവേ വരുന്നതോടെ പീച്ചി, മാന്ദാമംഗലം, ചിമ്മിനി വഴി സുഗമമാകും
പീച്ചി ഡാം, ചിമ്മിനി ഡാം, പുത്തൂർ സൂവോളജിക്കൽ പാർക്ക് എന്നിവയെ ബന്ധപ്പെടുത്തി ഡാം ടൂറിസം സർക്യൂട്ട് ആരംഭിക്കേണ്ടതുണ്ട്. പീച്ചിയുടെ സമഗ്ര വികസനത്തിനായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മാസ്റ്റർ പ്ലാനും വേണം.
റവന്യൂ മന്ത്രി കെ.രാജൻ
ടൂറിസം വകുപ്പിന്റെ അവലോകനയോഗത്തിൽ.
പീച്ചിയും ചിമ്മിനിയും പാർക്കും മാത്രമല്ല, വാഴാനി, അതിരിപ്പിള്ളി ഡാമുകളിലേക്കുമുള്ള റോഡുകൾ ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ മാറ്റമുണ്ടാക്കും. ടൂറിസം രംഗത്തെ വളർച്ചയ്ക്ക് ഇത്തരം ശ്രമം അനിവാര്യമാണ്.
എം. പീതാംബരൻ
സെക്രട്ടറി ഫ്രണ്ട്‌സ് ഒഫ് സൂ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |