തൃശൂർ: ഓൺലൈൻ വായ്പാ തട്ടിപ്പിൽ അറസ്റ്റിലായ ഡൽഹി മലയാളികൾ നയിച്ചത് ആഡംബരജീവിതം. ലഭിക്കുന്ന പണം ഇവർ വീതിച്ചെടുക്കും. ഇവർ കേരളത്തിലേക്ക് വരുന്നതും പോകുന്നതും വിമാനങ്ങളിലായിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തു നിന്നും നിരവധി പേരുടെ പണം ഇതുപോലെ നഷ്ടപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നാണക്കേട് ഓർത്ത് പലരും പരാതി നൽകാൻ വിമുഖത കാണിക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള അന്വേഷണം വരും ദിവസങ്ങളിൽ തുടരും. തട്ടിപ്പു നടത്താനായി ഓരോരുത്തർക്കും പ്രത്യേക ഡ്യൂട്ടികൾ നിർദ്ദേശിച്ചു നൽകും. ഇടപാടുകാരനെ കണ്ടെത്താൻ എസ്.എം.എസ് അയക്കുക, ഇടപാടുകാരുമായി സൗമ്യമായി സംസാരിക്കുക, ഇടപാടുകാരന്റെ സ്വഭാവം മനസിലാക്കി വായ്പ അനുവദിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്ത് കെണിയിൽ വീഴ്ത്താനുള്ള സാഹചര്യം സൃഷ്ടിക്കുക തുടങ്ങി ഓരോരുത്തരും വ്യത്യസ്ത ജോലികളാണ് നിർവഹിക്കാറുള്ളതെന്ന് പ്രതികൾ പൊലീസുദ്യോഗസ്ഥരോട് പറഞ്ഞു. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
തൃശൂർ മേഖലാ ഡി.ഐ.ജി എ. അക്ബറിന്റെ മേൽനോട്ടത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം റെക്കാഡ്‌സ് ബ്യൂറോ അസി. കമ്മിഷണർ കെ.കെ സജീവ്, സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.എ അഷറഫ്, സബ്ബ് ഇൻസ്‌പെക്ടർമാരായ സി.എ സുനിൽകുമാർ, എം. ഒ. നൈറ്റ്, കെ.എസ് സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രശ്‌നം കാരണം ചെറുകിട കച്ചവടക്കാർ അടക്കം നിരവധി പേരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇത്തരക്കാരെ ചൂഷണം ചെയ്യുന്ന സൈബർ തട്ടിപ്പുകൾ ഏറിവരുന്നതായി അന്വേഷണ ഏജൻസികൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ആർ. ആദിത്യ
സിറ്റി പൊലീസ് കമ്മിഷണർ
മുന്നറിയിപ്പുകൾ
മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയിലൂടെയെത്തുന്ന ഇ മെയിൽ, എസ്.എം.എസ് സന്ദേശങ്ങളോട് സൂക്ഷ്മതയോടെ പ്രതികരിക്കുക.
ഓൺലൈൻ ബാങ്കിംഗ്, ഷോപ്പിംഗ് ഇടപാടുകളിൽ പരമാവധി ജാഗ്രത പുലർത്തുക.
വ്യക്തിഗത വിവരങ്ങൾ, ഒറ്റത്തവണ പാസ് വേഡുകൾ തുടങ്ങി സ്വകാര്യ വിവരം ആരുമായും പങ്കിടരുത്.
ആകർഷകമായ വാഗ്ദാനങ്ങളിൽ മോഹിച്ച് ഓൺലൈൻ ഇടപാടുകളിൽ ഏർപ്പെടരുത്.
ഏത് സാഹചര്യത്തിലും 24 മണിക്കൂറും സഹായത്തിനായി തൊട്ടടുത്ത പൊലീസ് സ്റ്റേഷനെ സമീപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |