തൃശൂർ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡോ. ബി.ആർ. അംബേദ്കർക്കുള്ള മഹനീയ സ്ഥാനത്തിന് തുല്യമാണ് അയ്യങ്കാളിക്കും ഉള്ളതെന്ന് പി. ബാലചന്ദ്രൻ എം.എൽ.എ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിന്റെ വാദ്യകലാ ചരിത്രത്തിൽ ഇടം പിടിച്ച തകിൽ വാദകൻ എരുമപ്പെട്ടി കരിയന്നൂർ മേലേപ്പുരയ്ക്കൽ എം.വി. സതീഷിനെ കേരളകൗമുദി റീഡേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണത്തിൽ നിർണ്ണായകപങ്ക് വഹിച്ചിട്ടുണ്ട് മഹാത്മാ അയ്യങ്കാളി. കേരളത്തിന്റെ പൊതുജീവിതത്തിൽ നിന്ന് ജാതിദേദം അകന്നെങ്കിലും ഇപ്പോഴും അതുണ്ടെന്ന് കാണിക്കുന്ന നിരവധി ഉദാഹരണം കാണിക്കാനാകും. ഗുരുവായൂർ ക്ഷേത്രത്തിൽ കുറെക്കാലം അയിത്തവും അനാചാരങ്ങളും നിലനിന്നിരുന്നു. നിരവധി സമരങ്ങളുടെ അന്തിമഫലമായി താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനായി. അപ്പോഴും പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങളിലുള്ളവരെ ക്ഷേത്രത്തിനകത്തുള്ള മറ്റ് ചടങ്ങുകൾക്ക് അനുവദിച്ചില്ല. വാദ്യകലാകാരനായി സതീഷിനെ നിയമിച്ചതിലൂടെ ഗുരുവായൂരിൽ വിപ്‌ളവകരമായ മാറ്റമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ അദ്ധ്യക്ഷനായി. എം.വി. സതീഷ് മറുപടി പറഞ്ഞു. ഡെസ്‌ക് ചീഫ് സി.ജി. സുനിൽകുമാർ സ്വാഗതവും ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ നന്ദിയും പറഞ്ഞു. സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കെ.എൻ. സുരേഷ് കുമാർ, സർക്കുലേഷൻ മാനേജർ എ. യേശുദാസൻ, പാവറട്ടി ലേഖകൻ സുബ്രഹ്മണ്യൻ ഇരിപ്പശേരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |