തൃശൂർ: കടലിൽ ഉപരിതല താപനില ഉയരുന്നതിനാൽ കൂടുതൽ വെള്ളം ബാഷ്പീകരിക്കുകയും സൈക്‌ളോണുകൾ രൂപം കൊള്ളുകയും ചെയ്യുന്നത് തുടർന്നാൽ മഴ ഇനിയും ഒഴിയില്ല. മൺസൂണിന്റെ അവസാനഘട്ടങ്ങളിലും പെട്ടെന്നുള്ള വ്യാപകമായ മഴയ്ക്ക് സൈക്‌ളോണുകളാണ് കാരണമാകുന്നത്. ഈ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ ഗവേഷകർ നൽകുന്നത്.
ആന്ധ്രാതീരത്തെ സൈക്‌ളോണുകളാണ് ഇപ്പോൾ പെയ്യുന്ന മഴയ്ക്ക് കാരണം. കേരളത്തിലെ കാറ്റിന്റെയും മഴയുടെയും ശൈലി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രത്യക്ഷസൂചനയായിരുന്നു രണ്ട് പ്രളയങ്ങൾ. ആഗോള താപനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഖനനങ്ങളും കരയിലും കടലിലും ചൂട് കൂടുന്നതും മഴയുടെയും കാറ്റിന്റെയും ശൈലി മാറ്റത്തിന് കാരണമാകുന്നുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ വരെ ഉയരത്തിൽ വീശുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റാണ് കാലവർഷമെത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ഉയർന്ന സമുദ്രോപരിതല താപം മേഘങ്ങളുടെ രൂപീകരണത്തിനും സഹായകമാകുന്നുണ്ട്. സാധാരണ ജൂൺ മുതൽ സെപ്തംബർ അവസാനം വരെ കേരളത്തിൽ ഇടിമിന്നൽ ഉണ്ടാകാറില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയുമുണ്ടായി. ന്യൂനമർദ്ദങ്ങളും മഴയുടെ കരുത്തുകൂട്ടി. പൊടുന്നനെ പെയ്യുന്ന തീവ്രമഴയ്ക്കും തുടർച്ചയായ മഴയ്ക്കും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, സോയിൽ പൈപ്പിംഗ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സൃഷ്ടിക്കാനാകും.
ഡാമുകളുടെ സുരക്ഷയ്ക്ക് ഒരുക്കം
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം 30 വരെ സംസ്ഥാനത്ത് അതിതീവ്രമഴ സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ഇ.ബി എല്ലാ ഡാമുകളുടെയും റിസർവോയറുകളുടെയും സംഭരണസ്ഥിതിയും തീവ്രമഴ നേരിടാനുള്ള നടപടിയും ഡയറക്ടർ ബോർഡ് തലത്തിൽ വിശകലനം ചെയ്തിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരോടും അവധി ഒഴിവാക്കി ഡാമുകളുടെ സുരക്ഷയ്ക്ക് ഈ മാസം 31 വരെ പൂർണസമയവും ഡ്യൂട്ടിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ഉൽപാദനം പരമാവധിയാക്കാനും നിർദ്ദേശം നൽകി. ജലവിതാനം ക്രമീകരിച്ച് നിയന്ത്രിത അളവിൽ താഴേക്ക് അധിക ജലം ഒഴുക്കും. നിലവിലെ കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ കേരള ഷോളയാർ പവർ ഹൗസ് പൂർണതോതിൽ പ്രവർത്തിപ്പിക്കും. തമിഴ്‌നാട് ഷോളയാറിൽ നിന്ന് കേരളത്തിലേക്കുള്ള നീരൊഴുക്ക് താത്കാലികമായി നിറുത്തി ജലനിയന്ത്രണം നടപ്പാക്കുന്നുമുണ്ട്.
ഡാമുകളുടെ ജലനിരപ്പ്
ഷോളയാർ......പൂർണ്ണജലനിരപ്പ്: 2663 അടി...
നിലവിൽ : 2661.50
ചിമ്മിനി..........പൂർണ്ണജലനിരപ്പ്: 76.40 മീറ്റർ.
നിലവിൽ: 73.72 മീറ്റർ
പീച്ചി...............പൂർണ്ണജലനിരപ്പ്: 79.25 മീറ്റർ
നിലവിൽ: 77.56 മീറ്റർ
പെരിങ്ങൽക്കുത്ത്.. പൂർണ്ണജലനിരപ്പ്: 424.00 മീറ്റർ
നിലവിൽ: 419.80 മീറ്റർ
വാഴാനി ........... പൂർണ്ണജലനിരപ്പ്: 62.48 മീറ്റർ....
നിലവിൽ: 58.50
കടലിൽ ചൂട് കൂടുന്നത് കാലാവസ്ഥാ വ്യതിയാനം കൊണ്ടുകൂടിയാണ്. കഴിഞ്ഞവർഷം കുറഞ്ഞെങ്കിലും ഈ വർഷം വീണ്ടും സൈക്‌ളോണുകൾ രൂപപ്പെടുകയാണ്. ഇതാണ് മഴയ്ക്ക് കാരണമാകുന്നത്.
ഡോ. അജിത് കുമാർ
കാർഷിക സർവകലാശാല കാലാവസ്ഥാ വിഭാഗം മേധാവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |