തൃശൂർ: കാമുകിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണം കവർന്ന കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. തമിഴ്‌നാട് ശിവഗംഗ പരമകുടി തുകവൂർ ഇളയംകുടിയിൽ വേൽമുരുകനാണ് (56) അറസ്റ്റിലായത്. 2008 നവംബർ 24 നായിരുന്നു സംഭവം. കാമുകിയായ മൂവാറ്റുപുഴ സ്വദേശി അമ്മിണിയെ തൃശൂരിലെ ലോഡ്ജിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ആഭരണം കവർന്നെടുത്ത് തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു. ജാമ്യമെടുത്ത് ഒളിവിൽപോയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 25 വർഷം മുമ്പ് കേരളത്തിലെത്തിയ ഇയാൾ കൽപ്പണി ചെയ്തിരുന്ന സമയത്താണ് കൂടെ ജോലിചെയ്തിരുന്ന അമ്മിണിയുമായി പരിചയപ്പെടുന്നത്. ഒരുമിച്ചു താമസിക്കാനായി 2008 ൽ തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. നാല് മാസമാകുമ്പോഴേക്കും അമ്മിണിയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് വീണ്ടും കേരത്തിലെത്തി. അമ്മിണിയെ ഒഴിവാക്കാനായി തൃശൂരിൽ റൂമെടുത്ത് കൊലപ്പെടുത്തുകയായിരുന്നു. എറണാകുളം വാഴക്കാലയിൽ നിന്നും പിടികൂടുകയായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ. ലാൽകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |