തൃശൂർ : ലോക്ഡൗൺ നിയന്ത്രണം നീങ്ങിയതോടെ മെഡിക്കൽ കോളേജിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ ഒഴുക്ക് വർദ്ധിക്കുന്നു.
ഇതോടെ ഒ.പി സമയം വർദ്ധിപ്പിച്ചു. എതാനും ആഴ്ച്ചകളായി ഒ.പി. സമയം കുറച്ചായിരുന്നു രോഗികളെ നിയന്ത്രിച്ചിരുന്നത്.
ഇതോടെ ആളുകൾ അത്യാഹിത വിഭാഗത്തിലേക്കെത്തിയത് പലപ്പോഴും സംഘർഷത്തിലേക്ക് വഴി വച്ചു. അത്യാഹിതത്തിലെത്തുന്ന ഗുരുതര അസുഖമുള്ളവരെ ചികിത്സിക്കാൻ ഇതുമൂലം സാധിക്കാതെ വന്നിരുന്നു. ഗുരുതരമല്ലാത്ത രോഗികളോട് ഒ.പികളിൽ വരണമെന്ന് പറഞ്ഞാൽ അത് ബഹളത്തിൽ കലാശിക്കുകയാണ് പതിവെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
കാഷ്വാലിറ്റിയിലെത്തുന്നവർക്ക് അടിയന്തര ചികിത്സ നൽകി അവരെ കൊവിഡ് പരിശോധനാ റിപ്പോർട്ട് വരുന്നത് വരെ വാർഡിൽ പ്രവേശിപ്പിക്കുകയാണ് പതിവ്. ഇവിടെ നിന്ന് നെഗറ്റീവായാൽ മാത്രമേ ബന്ധപ്പെട്ട വാർഡുകളിലേക്ക് മാറ്റൂ. പലപ്പോഴും നിരവധി പേർക്കാണ് പരിശോധനകളിൽ കൊവിഡ് സ്ഥിരീകരിക്കാറുള്ളത്. ഇത് ആരോഗ്യ പ്രവർത്തകരിലേക്കും വ്യാപിച്ചിരുന്നത് പ്രവർത്തനങ്ങളെ സാരമായി ബന്ധിച്ചിരുന്നു. എതാനും ആഴ്ചകൾക്ക് മുൻപാണ് അറുപതിലേറെ പി.ജി വിദ്യാർത്ഥികൾക്കും രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചത്.
എത്തുന്നത് 2000 ൽ ഏറെ പേർ
കൊവിഡ് കാലത്തിന് മുമ്പ് ദിനം പ്രതി 3500 ലേറെ പേർ ദിനംപ്രതിയെത്തിയിരുന്നത് കൊവിഡ് കാലത്ത് ശരാശരി 1500 നും 2000നും ഇടയിലായി. ഒ.പിയിലെത്തുന്നവർ സാഹൂഹിക അകലം പാലിക്കാത്തതും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. കൊവിഡ് വ്യാപനമുള്ള സമയങ്ങളിൽ ഒ.പി സമയം ക്രമീകരിച്ചായിരുന്നു ആളുകളെ നിയന്ത്രിച്ചത്. വിവിധ വിഭാഗങ്ങളിലായി ഏഴ് കൗണ്ടറുകളാണ് ടിക്കറ്റ് നൽകാൻ സജ്ജീകരിച്ചത്. രണ്ട് കൗണ്ടറുകൾ പുറത്തും പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരായ രോഗികളാണ് കൂടുതലും മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നത്. ഒ.പി സമയം കുറച്ചതോടെ ചികിത്സ തേടി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു രോഗികൾ.
ഒ.പി സമയം
യൂറോളജി, ഗ്യാസ്‌ടോ എൻട്രോളജി, നെഫ്രോളജി, ന്യൂറോളജി, കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി തുടങ്ങി സൂപ്പർ സ്‌പെഷ്യാലിറ്റി ഒ.പി രാവിലെ 11 .30 വരെയും മറ്റു വിഭാഗങ്ങളിലെ ഒ.പി. 12.30 വരെയും പ്രവർത്തിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു
ഒ.പികളിലെത്തുന്നവരെ നിയന്ത്രിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
ഡോ. നിഷ,
ഡെപ്യൂട്ടി സൂപ്രണ്ട് , മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |