തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ലഹരിക്കടത്ത് തടയാൻ പരിശോധനകൾ കർശനമാക്കി. പരിശോധനയിൽ രണ്ടാഴ്ചയ്ക്കിടെ കൊടി സുനി ഉൾപ്പെടെയുള്ളവരിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തു.
അധികം പുറത്തേക്ക് പോകാത്ത ഇവർക്ക് ജയിൽ ജീവനക്കാർ തന്നെയാണ് കഞ്ചാവെത്തിക്കുന്നതെന്നാണ് വിവരം. തടവുകാരിൽ പലരുടെയും വിചാരണ വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തുന്നത്. പുറത്ത് കൊണ്ടുപോയാൽ ഇവരെ സ്‌കാനിംഗിന് വിധേയമാക്കിയാണ് തിരികെ പ്രവേശിപ്പിക്കുന്നത്. എന്നിട്ടും തടവുകാരിൽ നിന്ന് കഞ്ചാവ്, മൊബൈൽ ഫോൺ എന്നിവ കണ്ടെടുക്കുകയാണ്.
ലഹരി വസ്തുക്കൾ പിടികൂടിയാൽ സംഭവം പൊലീസിൽ അറിയിക്കുകയാണ് പതിവ്. കഴിഞ്ഞ ആഴ്ച്ച ടി.പി കേസിലെ പ്രതി കൊടി സുനിക്ക് പുറമേ അയ്യന്തോൾ ഫ്‌ളാറ്റ് കൊലക്കേസിലെ ജീവപര്യന്തം തടവുകാരനും കോൺഗ്രസ് നേതാവുമായ റഷീദിനും ഉൾപ്പെടെ സൗകര്യം ചെയ്തു കൊടുത്തതിന്റെ തെളിവ് പുറത്ത് വന്നിരുന്നു. സി ബ്ലോക്കിലെ റഷീദിൽ നിന്ന് പല തവണ കഞ്ചാവും മൊബൈൽ ഫോണും പിടികൂടി. ഇയാൾ തടവുകാരെ മർദ്ദിച്ച സംഭവമുണ്ടായിട്ടും നടപടിയുണ്ടായില്ല.
ആഗസ്റ്റ് 26നും ഇയാളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. അന്ന് നടന്ന പരിശോധനയിലാണ് കൊടി സുനിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. കൊടി സുനിയെ പിന്നീട് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. എന്നാൽ സുനി ആർക്കാണ് ഫോൺ ചെയ്തത് എന്നതിൽ അന്വേഷണം പോലുമുണ്ടായില്ല. സുനിയിൽ നിന്ന് മൊബൈൽ, ചാർജർ, ഹെഡ് സെറ്റ്, കത്രിക അടക്കമുള്ളവ പിടിച്ചെടുത്തു. ജയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പിനെ തുടർന്നായിരുന്നു പരിശോധനകൾ. പരിശോധനയ്‌ക്കെത്തിയ ജയിൽ ജീവനക്കാരെ റഷീദും സുനിയും വെല്ലുവിളിച്ചിരുന്നു.
ജയിലിലെ തടവുകാർ: 450 ഓളം
റഷീദിനെ മാറ്റും
ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദിനെ അതീവ സുരക്ഷാ ജയിലേക്ക് മാറ്റാനുള്ള അനുമതിക്കായി ഡി.ജി.പിക്ക് അപേക്ഷ നൽകിയതായി ജയിലധികൃതർ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച ഇത് സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടനെ മാറ്റും.
കാമറകൾ സ്ഥാപിക്കും
സെൻട്രൽ ജയിലിൽ കാമറകൾ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു. നേരത്തെ ജയിൽ പരിസരം കാമറ കണ്ണുകളിലായിരുന്നെങ്കിലും അവയെല്ലാം നശിപ്പിക്കപ്പെട്ടു. പലതും തടവുകാരാണ് നശിപ്പിച്ചത്. ഒരു കോടി രൂപ ചെലവിൽ ഒരു മാസത്തിനുള്ളിൽ കാമറ സ്ഥാപിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു.
ജയിലിൽ കർശന പരിശോധനയാണ് നടക്കുന്നത്. ആർക്കും പ്രത്യേക പരിഗണനയില്ല. കാമറ സ്ഥാപിച്ച് കഴിയുന്നതോടെ ഇത്തരം സംഭവങ്ങൾ തടയാനാകും
എ.ജി. സുരേഷ്
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |