ഗ്രൂപ്പുകൾക്കതീതമായി നേതാക്കളെയും പ്രവർത്തകരെയും കോർത്തിണക്കി ഒത്തിണക്കത്തോടെ ജില്ലയിലെ കോൺഗ്രസിനെ മാറ്റാനുള്ള നിശ്ചയദാർഢ്യത്തോടെ നിയുക്ത ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പാർട്ടിയുടെ അമരത്തേയ്‌ക്കെത്തുകയാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമായ ജോസ് വള്ളൂരിലൂടെ കോൺഗ്രസ് കുതിപ്പിന് ഒരുങ്ങുകയാണ്. പരാജയങ്ങൾ പഴങ്കഥയാക്കി വിജയപാതയിലേക്കെത്തിക്കാനുള്ള തന്ത്രങ്ങളും നിശ്ചയദാർഢ്യവുമായിട്ടാണ് അദ്ദേഹം ശനിയാഴ്ച സ്ഥാനമേൽക്കാൻ തയ്യാറെടുക്കുന്നത്. പുതിയ ഉത്തരവാദിത്വത്തെ കുറിച്ചും പ്രവർത്തനരീതിയെ കുറിച്ചും ജോസ് വള്ളൂർ കേരളകൗമുദിയോട് ആശയങ്ങൾ പങ്കുവെയ്ക്കുന്നു:
എങ്ങനെ കാണുന്നു പുതിയ ചുമതല ?
അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ഏൽപ്പിച്ച ചുമതല കൃത്യമായി നിർവഹിക്കുകയെന്നതിനാണ് പ്രാമുഖ്യം. നിലവിലെ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. കെ.പി. വിശ്വനാഥൻ, ടി.വി. ചന്ദ്രമോഹൻ, പത്മജ വേണുഗോപാൽ, പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻ കുട്ടി, ടി.എൻ. പ്രതാപൻ എം.പി തുടങ്ങി ഒട്ടനവധി മുതിർന്ന നേതാക്കളുള്ള ജില്ലയാണിത്. അവരുടെ എല്ലാം അഭിപ്രായങ്ങളും അതോടൊപ്പം പതിനായിരക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരവും മനസിലാക്കിയുള്ള പ്രവർത്തനങ്ങളുമായിട്ടായിരിക്കും മുന്നോട്ട് പോകുക.
ഗ്രൂപ്പുകൾക്ക് അതീതമായി നയിക്കുമ്പോൾ വെല്ലുവിളികളുണ്ടോ ?
കോൺഗ്രസിനകത്ത് ഗ്രൂപ്പില്ലാത്ത ജില്ലയായി തൃശൂർ മാറുമെന്ന പ്രതീക്ഷയുണ്ട്. അതിന്റെ തെളിവാണ് ഡി.സി.സി അദ്ധ്യക്ഷനെ പ്രഖ്യാപിച്ചതിലൂടെ വ്യക്തമായത്. ഡി.സി.സിയുടെ മറ്റ് ഭാരവാഹികളെ സംബന്ധിച്ച് കെ.പി.സി.സിയുടെ നിർദ്ദേശ പ്രകാരമായിരിക്കും മുന്നോട്ട് പോകുക.
ജില്ലയിലെ ജനകീയ പ്രശ്‌നങ്ങളെ എങ്ങനെ കാണുന്നു ?
ജനങ്ങളുടെ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. അതെല്ലാം പൊതു സമൂഹത്തിന് മുന്നിൽ ഉയർത്തിക്കൊണ്ടുവന്ന് അതിന് പരിഹാരം കാണാൻ ആവശ്യമായ ഇടപെടൽ നടത്തും. പ്രധാന വിഷയം നഗര വികസനവുമായി ബന്ധപ്പെട്ട കോർപറേഷൻ മാസ്റ്റർ പ്ലാൻ തന്നെയാണ്. ഈ വിഷയത്തിൽ പാർട്ടിയെടുത്തിട്ടുള്ള നിലപാടുമായി മുന്നോട്ട് പോകും. മാസ്റ്റർ പ്ലാനിൽ സി.പി.എം സമീപനം മാറ്റിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും. അതുപോലെ മലയോര മേഖലയിലെ പ്രശ്‌നങ്ങൾ, തോട്ടം മേഖലയിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന കാട്ടാന ശല്യം, തീരമേഖല നേരിടുന്ന വെല്ലുവിളികൾ, തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയ്ക്കായുള്ള പോരാട്ടം, കുതിരാൻ ടണൽ വിഷയം തുടങ്ങിയവ പ്രധാന വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്.
പോഷക സംഘടനകളുടെ പ്രവർത്തനം ?
കെ.എസ്.യുവിനെയും യൂത്ത് കോൺഗ്രസിനെയും സമരസംഘടനയാക്കി മാറ്റും. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ ഇടപെടൽ ഉറപ്പ് വരുത്തും. അതുപോലെ മഹിളാ കോൺഗ്രസിന്റെയും ദളിത് കോൺഗ്രസിന്റെയും പ്രവർത്തനം കൂടുതൽ സജീവമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |