പാലപ്പിള്ളി: തോട്ടം തൊഴിലാളികൾക്ക് ആത്മവിശ്വാസവും സാന്ത്വനവും പകർന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാട്ടാന ഇറങ്ങി ഭീതി പരത്തിയ പാലപ്പിള്ളി മേഖലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. വരന്തരപ്പിള്ളി പഞ്ചായത്തിലെ എലിക്കോട്, കുണ്ടായി, വലിയകുളം, കൊട്ടാമ്പി, ആർളപടി തുടങ്ങി പ്രദേശങ്ങളിലാണ് ഇവരെത്തിയത്.
പ്ലാന്റേഷൻ മേഖലയിലെ അടിക്കാടുകൾ വെട്ടി മാറ്റുന്നതിനും ട്രെഞ്ചുകൾ, വേലികൾ എന്നിവ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഹരിസൺ മലയാളം, കൊച്ചിൻ മലബാർ പ്ലാന്റേഷൻ കമ്പനി പ്രതിനിധികളുമായി ബുധനാഴ്ച ചാലക്കുടി ഡി.എഫ്.ഒ ഓഫീസിൽ ചർച്ച നടത്തുന്നതിനും തീരുമാനിച്ചു. പാറക്കടവ് ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് നിർമ്മാണം പൂർത്തീകരിച്ച് രണ്ടാഴ്ചക്കകം പ്രവർത്തനസജ്ജമാക്കും. ഒരു വാഹനവും മൂന്ന് ജീവനക്കാരുടെ സേവനവും ഇവിടെ ലഭ്യമാകും. കുണ്ടായി എച്ചിപ്പറ, എലിക്കോട്, ചക്കിപ്പറമ്പ് ട്രൈബൽ കോളനി മേഖലകളിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.
ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജൂന്താർ, റേഞ്ച് ഓഫീസർ, വനംവകുപ്പ് ഉദ്യാഗസ്ഥർ, ബ്ലോക്ക് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |