തൃശൂർ: തെരുവുനായ്ക്കൾ പട്ടിണിയിലായാൽ അവയെ ഊട്ടാനെത്തും ആ സഹപാഠികൾ. കടകളും ഹോട്ടലുകളും പൂട്ടിക്കിടന്ന ലോക്ക്ഡൗൺകാലത്ത് അവയുടെ വിശപ്പാറ്റിയത് പോസ് എന്ന സംഘടനയുടെ വൊളണ്ടിയർമാരും ക്‌ളാസ്‌മേറ്റ്‌സുമായിരുന്ന ആദ്വൈത്, ആദിത്യ, ജോ പോൾ എന്നിവരാണ്. പഠനകാര്യം മാറ്റിവച്ചും എല്ലാ ദിവസവും രണ്ട് മണിക്കൂർ നായ്ക്കളെ ഊട്ടി. മഞ്ഞപ്പൊടിയിട്ട ചോറും ചിക്കൻ പാർട്‌സും ചേർത്ത് ബിരിയാണി പരുവത്തിലുള്ള തീറ്റ ലഭിച്ചപ്പോൾ എല്ലും തോലുമായ നായ്ക്കൾക്ക് കുശാൽ. ചോറിട്ട കൈകളോട് കൂറു തോന്നിയ അവ ക്‌ളാസ്‌മേറ്റ്‌സിന്റെ കൂട്ടുകാരായി. ലോക്ക്ഡൗൺ ശനി, ഞായർ ദിവസങ്ങളിലാക്കിയപ്പോൾ അപ്പോഴായി ഭക്ഷണ വിതരണം. ലോക്ക്ഡൗൺ തീരുംവരെയും അവർ അന്നദാതാക്കളായി. ഇപ്പോൾ അവയുടെ ജീവിതം പഴയത് പോലെയായതിന്റെ സന്തോഷത്തിലാണിവർ.
പൂച്ചട്ടി ഹരിശ്രീ സ്‌കൂളിൽ പ്‌ളസ് വൺ, പ്‌ളസ് ടു പഠനത്തിന് മൂവരും ക്‌ളാസ്‌മേറ്റ്‌സായിരുന്നു. രണ്ടര വർഷം മുൻപ് നായ്ക്കളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് അവിടെ നടന്ന ക്യാമ്പ് വഴിയാണ് ഇവർ പോസിലെത്തിയത്. പ്‌ളസ് ടു വിന് ശേഷം അദ്വൈത്, ജോ പോൾ എന്നിവർ മുംബയിലും പൂനെയിലും ബി കോമിനും ബി. ബി. എയ്ക്കും ചേർന്നു. ആദിത്യ നാട്ടിക എസ്. എൻ. കോളേജിൽ ബി കോമിനും. മൂവരുമിപ്പോൾ രണ്ടാം വർഷ വിദ്യാർത്ഥികളാണ്. ലോക്ക്ഡൗൺ കാലത്ത് പഠനം ഓൺലൈനായതിനാൽ ഇവർ നാട്ടിലുണ്ടായിരുന്നു. നായപരിപാലനത്തിന് സമയവും കിട്ടി. കൊളങ്ങാട്ടുകരയിലെ പോസിന്റെ മൃഗപുനരധിവാസ കേന്ദ്രം വൃത്തിയാക്കുകയും മുറിവേറ്റ മൃഗങ്ങളെ ചികിത്‌സിക്കുകയും ചെയ്തു.
ഒരിക്കൽ പെരിന്തൽമണ്ണയിൽ നിന്ന് വരുമ്പോൾ അറവിനു കൊണ്ടുപോകുന്ന പന്നികളിലൊന്ന് വണ്ടിയിൽ നിന്ന് റോഡിൽ വീണു. അതിന്റെ നിലവിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ഇത്തരം അനുഭവത്തിൽ നിന്നാണ് പോസ് തുടങ്ങിയത്. അംഗങ്ങളായി 50 പേരുണ്ട്. മൃഗസ്‌നേഹികളുടെ സഹായം കൊണ്ട് പ്രവർത്തിക്കുന്നു
പ്രീതി ശ്രീവത്‌സൻ
സ്ഥാപക, പോസ്, തൃശൂർ
ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ വീട്ടുകാർ വാങ്ങിത്തന്ന നായ്ക്കുട്ടിയുടെ രക്ഷകർത്താവായപ്പോഴാണ് അവയെ കൂടുതൽ സ്‌നേഹിക്കാൻ തുടങ്ങിയത്.
അദ്വൈത്,
കോട്ടപ്പുറം, തൃശൂർ
പണ്ടു മുതലേ അപ്പനും അപ്പാപ്പനുമെല്ലാം നായ്ക്കളുണ്ടായിരുന്നു. അങ്ങനെ എനിക്കും അവയോട് സ്‌നേഹമായി.
ജോ പോൾ
കുരിയച്ചിറ, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |