തൃശൂർ: സിറോ മലബാർ സഭയുടെ സിനഡ് തീരുമാന പ്രകാരമുള്ള ആൾത്താര അഭിമുഖ കുർബാനയ്‌ക്കെതിരെ സഭയിലെ വൈദികക്കൂട്ടായ്മ പൗരസ്ത്യ തിരുസംഘത്തിനും മാർപ്പാപ്പയ്ക്കും അടക്കം അപ്പീൽ നൽകും. ആൾത്താര അഭിമുഖ കുർബാനയ്‌ക്കെതിരെ സഭയിലെ 230 വൈദികർ ഒപ്പിട്ട നിവേദനം സിറോ മലബാർ മെത്രാന്മാരുടെ സിനഡിനും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനും നൽകിയിരുന്നതായും വൈദികക്കൂട്ടായ്മയുടെ പ്രതിനിധികൾ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്നലെ തൃശൂർ ബിഷപ്പ് ഹൗസിൽ വൈദികക്കൂട്ടായ്മയുടെ പ്രതിനിധികൾ പ്രതിഷേധം അറിയിക്കാനെത്തിയിരുന്നു. അപ്പോഴാണ് അപ്പീൽ പോകുന്നത് അറിയിച്ചത്. അഞ്ച് പതിറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന ബലി അർപ്പണ രീതിയാണ് സിനഡ് മാറ്റുന്നത്. ഇതിനായി വൈദികരുടെ ഭാഗത്ത് നിന്ന് കൂടിയാലോചന നടന്നില്ല. മെത്രാന്മാർ മാത്രം ഉൾപ്പെടുന്നതല്ല കത്തോലിക്ക സഭ. അതിൽ അൽമായർ വരെയുണ്ട്. വിശുദ്ധ കുർബാനയെപ്പറ്റി ചർച്ച ചെയ്യാതെ ദിവ്യബലിയിൽ മാറ്റം വരുത്തുകയായിരുന്നു. ആരോടും കൂടിയാലോചിക്കാതെ ഒരു സുപ്രഭാതത്തിൽ മാറ്റാൻ പറയുകയായിരുന്നു. ഓരോ കാര്യങ്ങളും അടിച്ചേൽപ്പിക്കുമ്പോൾ പ്രതിഷേധമുണ്ടാകുന്നത് സാധാരണമാണ്. സിനഡിലുള്ള പിതാക്കന്മാരുടെ അഭിപ്രായം വ്യക്തിപരമായിരിക്കരുത്. അത് രൂപതയുടെ അഭിപ്രായമായിരിക്കണം. വ്യവസ്ഥാപിത മാർഗത്തിലൂടെയല്ല പുതിയ തീരുമാനങ്ങളെടുത്തത്. അതിനാലാണ് ഇതിനെതിരെ അപ്പീൽ പോകുന്നതെന്നും വൈദികക്കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |