തൃശൂർ: ഗ്രേസ് മാർക്കിന് വിദ്യാർത്ഥികൾ നീന്തി കാണിക്കേണ്ടെന്ന വ്യവസ്ഥ വന്നതോടെ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്കിന് അപേക്ഷിച്ചത് പഴയതിലും മൂന്നിരട്ടിയോളം കുട്ടികൾ. ഗ്രേസ് മാർക്കിനായി തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റിന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സാക്ഷ്യപത്രം നൽകുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ഇതോടെ മുങ്ങി മരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന പദ്ധതി അട്ടിമറിക്കുന്ന സാഹചര്യം ഉടലെടുത്തു.
കൊവിഡിന് മുമ്പ് അക്വാറ്റിക് കോംപ്ലക്‌സിലെ നീന്തൽക്കുളത്തിലെത്തി നീന്തി കാണിച്ചാലേ സ്‌പോർട്‌സ് കൗൺസിൽ ഗ്രേസ് മാർക്ക് ലഭിക്കാനുള്ള സർട്ടിഫിക്കറ്റ് നൽകിയിരുന്നുള്ളൂ. രണ്ട് മാർക്ക് ലഭിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ 250 മുതൽ 350 കുട്ടികളാണ് ഗ്രേസ് മാർക്കിന് അപേക്ഷിച്ചത്. ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ നീന്തൽ പരിശോധന വേണ്ടെന്ന തീരുമാനം വന്നതോടെ ആയിരങ്ങളാണ് ഗ്രേസ് മാർക്കിനായി പരക്കം പായുന്നത്.
കൂട്ടത്തോടെ വിദ്യാർത്ഥികൾ
സ്‌പോർട്‌സ് കൗൺസിലുകളിലുടെ ആഭിമുഖ്യത്തിൽ മുഴുവൻ ജില്ലകളിലും കുട്ടികൾക്ക് നീന്തൽ പരിശോധന നടത്തിയിരുന്നു. കുട്ടികൾ തടിച്ചു കൂടി കൊവിഡ് വ്യാപനം ഉണ്ടാവുമെന്ന് പരാതി വന്നതോടെ നിറുത്തലാക്കാൻ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പകരം തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി നൽകുന്ന സർട്ടിഫിക്കറ്റ് പ്രകാരം സ്പോർട്സ് കൗൺസിലിന് അനുവദിക്കാമെന്ന് അറിയിക്കുകയായിരുന്നു. ആരെയും പിണക്കാനാവാത്തതിനാൽ വരുന്നവർക്കെല്ലാം സർട്ടിഫിക്കറ്റ് നൽകുകയാണ് ജനപ്രതിനിധികൾ.
മേഖല തിരിച്ച് പരിശോധന
ഓൺലൈൻ അപേക്ഷ സ്വീകരിച്ച് വിവിധ സമയങ്ങളിൽ കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് കുട്ടികളുടെ നീന്തൽ സിദ്ധി പരിശോധിക്കാൻ കഴിയുമെന്നാണ് സ്‌പോർട്‌സ് കൗൺസിൽ അധികൃതരുടെ നിലപാട്. അല്ലെങ്കിൽ കുട്ടികളെ മേഖലാടിസ്ഥാനത്തിൽ തിരിച്ച് ഇതിന് സാഹചര്യം ഒരുക്കാമായിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് വന്നതോടെ സ്‌പോർട്‌സ് കൗൺസിലും വരുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയാണ്. അതേസമയം നീന്തൽ അറിയുന്നവർക്ക് മാത്രം സർട്ടിഫിക്കറ്റ് നൽകുന്ന ജനപ്രതിനിധികളും ഇക്കൂട്ടത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |