തൃശൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി നടത്തിയ പട്ടയമേളയിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പട്ടയം വിതരണം നടത്തി തൃശൂർ ജില്ല. 77 താലൂക്കുകളിലായി 13,514 പേർക്കും ജില്ലയിൽ 3575 പേർക്കുമാണ് പട്ടയങ്ങൾ നൽകിയത്. 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്.
1977ന് മുൻപ് മലയോര മേഖലയിൽ കുടിയേറിയവർക്ക് സ്വന്തമായി പട്ടയം നൽകണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനഭൂമി പട്ടയങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നൽകണമെന്ന് കഴിഞ്ഞ സർക്കാർ തീരുമാനിച്ചത്. 40 വർഷമായി വളരെ ചുരുങ്ങിയ തോതിലാണ് ജില്ലയിൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യാനായത്. പട്ടയം ലഭിക്കാത്തതിന്റെ പേരിൽ കാലങ്ങളായി സർക്കാർ ആനുകൂല്യത്തിന് അർഹരല്ലാതെയാണ് മലയോര മേഖലയിലുള്ളവർ കഴിഞ്ഞിരുന്നത്. ഇതിനും പട്ടയമേളയിലുടെ പരിഹാരമായി. റവന്യൂ, വനം വകുപ്പുകൾ ചേർന്ന് ജോയിന്റ് വെരിഫിക്കേഷൻ നടത്തി ഇനിയും അർഹരെ കണ്ടെത്തി വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യാനാണ് പദ്ധതി. തൃശൂർ താലൂക്ക്, തലപ്പിള്ളി താലൂക്ക്, ചാലക്കുടി താലൂക്ക് എന്നിവിടങ്ങളിലാണ് വനഭൂമി പട്ടയങ്ങൾ അർഹരുടെ കൈകളിലെത്തിയത്. തൃശൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്തത്. 216 എണ്ണം. ഇതിൽ 75 പട്ടയങ്ങൾ പീച്ചി വില്ലേജിലും 64 പട്ടയങ്ങൾ മാടക്കത്തറ വില്ലേജിലും വിതരണം ചെയ്തു. തലപ്പിള്ളി താലൂക്കിൽ 28, ചാലക്കുടി താലൂക്കിൽ 4 എന്നിങ്ങനെയും വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്തു.
പട്ടയ വിതരണം 8 വിഭാഗങ്ങളിൽ
വില്ലേജ് ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കിയും എല്ലാ വില്ലേജുകളും സ്മാർട്ട് ആക്കി മാറ്റിയും മൊബൈൽ ഫോണിലൂടെ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്‌തെടുക്കാവുന്ന ഡിജിറ്റൽ സംവിധാനമായിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി യൂണിക് തണ്ടപ്പേർ സംവിധാനം ഈ പട്ടയമേളയുടെ ഭാഗമായി കൊണ്ടുവരാൻ സാധിച്ചു.- കെ. രാജൻ, റവന്യൂ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |