തൃശൂർ: വംശനാശഭീഷണി നേരിടുന്ന കടൽമത്സ്യങ്ങൾക്കൊപ്പം പ്രാധാന്യമർഹിക്കുന്ന കടലാമകളും കൂടുതൽ കണ്ടുവരുന്ന ചാവക്കാട് തീരമേഖലയിൽ, മുട്ടകൾ വിരിയിച്ച് കടലിൽ വിട്ടത് 15000 കടലാമക്കുഞ്ഞുങ്ങളെ. സീസണലായി കരയിൽ വന്ന് മുട്ടയിടുന്ന ഇത്തരം കടലാമകളുടെ മുട്ടകൾ സംരക്ഷിച്ച് വിരിയിച്ച് സുരക്ഷിതമായി കടലിലേക്ക് ഇറക്കി വിടുന്നതിന് ഒരുപറ്റം സന്നദ്ധപ്രവർത്തകർ ചാവക്കാടുണ്ട്.
കഴിഞ്ഞവർഷം ബ്ലാങ്ങാട് മുതൽ അണ്ടത്തോട് വരെയുള്ള ചാവക്കാട് കടൽതീരത്ത് കടലാമകളുടെ മുട്ടകൾ ലഭിച്ചത് റെക്കാഡായിരുന്നു. ഓരോ ബീച്ചിലും രാത്രികാലങ്ങളിൽ മാത്രം മുട്ടയിടാൻ കരയിൽ വരുന്ന ഇവയുടെ സഞ്ചാരപഥം മനസ്സിലാക്കുകയും മുട്ടകൾക്ക് കാവൽ നിൽക്കുകയും ചെയ്തത് പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ്. എല്ലാ വർഷവും ഓരോ സീസണിലും ഇവർക്ക് വനംവകുപ്പ് ഓണറേറിയം നൽകിവരുന്നുണ്ട്. രാത്രികാല പട്രോളിംഗിന് ആവശ്യമായ ടോർച്ച്, കോട്ട് എന്നിവ ഇവർക്ക് വിതരണം ചെയ്തിരുന്നു. കടലാമകളുടേയും മുട്ടകളുടേയും എണ്ണം കണ്ടെത്താനും വിരിയിക്കാനുമുള്ള സംരക്ഷണകവചം ഒരുക്കാനും സന്നദ്ധപ്രവർത്തകരെ വനം വകുപ്പ് നിയോഗിച്ചിരുന്നു. കടലാമ മുട്ടകൾ സന്നദ്ധപ്രവർത്തകർ വഴി ശേഖരിച്ച് മുട്ട വിരിയുന്നതിനാവശ്യമായ സൗകര്യം സാമൂഹിക വനവത്കരണ വിഭാഗം ഒരുക്കിയിരുന്നു.
ചാവക്കാട് കടലാമകളുടെ സ്വന്തം തീരം
കേരള കടൽ തീരത്ത് ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടുന്ന തീരമാണ് ചാവക്കാട്. ചാവക്കാട് ബീച്ച് പാർക്കിൽ തൃശൂർ സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ നടത്തിയ ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ കടലാമമുട്ടകളുടെ ശേഖരണവും സംരക്ഷണവും സംബന്ധിച്ച റിപ്പോർട്ട് പീച്ചി വന്യജീവി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭു അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സി.ഒ നിബു കിരൺ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുമു സ്‌കറിയ, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി അനിൽകുമാർ, പഞ്ചായത്ത് അംഗം അസീസ് മംഗലാംകുന്ന് എന്നിവർ പങ്കെടുത്തു.
വനംവകുപ്പ് തയ്യാറാക്കുന്ന താത്കാലിക ഹാച്ചറികൾക്ക് പകരം ചാവക്കാട് മേഖലയിൽ കടലാമ മുട്ടകൾ വിരിയിച്ചെടുക്കുന്നതിനുള്ള ഒരു സ്ഥിരം ഹാച്ചറി വനംവകുപ്പ് സജ്ജമാക്കുന്നുണ്ട്. രാത്രിയിൽ കടലാമമുട്ടകൾ ശേഖരിച്ച് സംരക്ഷിക്കുന്നതിനായി സന്നദ്ധപ്രവർത്തകർ ചെയ്യുന്ന പ്രവർത്തനങ്ങൾ ത്യാഗോജ്വലമാണ്.
- കെ.ആർ അനൂപ്, മദ്ധ്യമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |