തൃശൂർ: സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ, ലഹരി ഉത്പന്നങ്ങളുടെ വേട്ട കർശനമാക്കി ജയിലധികൃതർ. കഴിഞ്ഞ ഒരു മാസത്തോളമായി വിവിധ സെല്ലുകളിൽ പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ ദിവസം കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജറോമിൽ നിന്ന് മൊബൈൽ ഫോണും സിം കാർഡും പിടിച്ചെടുത്തതാണ് ഒടുവിലത്തെ സംഭവം. 20,000 രൂപയോളം വില വരുന്ന മൊബൈൽ ഫോണാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് ശിക്ഷാ തടവുകാരനായി എത്തിയ വിഷ്ണുവാണ് ടിറ്റു ജറോമിന് മൊബൈൽ നൽകിയതെന്നാണ് മൊഴി. 15 പേരാണ് ഇവരുടെ സെല്ലിൽ ഉള്ളത്. ഇവർ ഈ ഫോണിൽ നിന്ന് നിരവധി പേർക്ക് വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കെവിനെ തട്ടികൊണ്ടുപോയ വാഹനം ഓടിച്ച പ്രതിയാണ് ടിറ്റു ജറോം.
ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നാല് മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളുമാണ് കണ്ടെത്തിയത്. നിരവധി തടവുകാരിൽ നിന്ന് കഞ്ചാവും മറ്റു ലഹരി ഉത്പന്നങ്ങളും കണ്ടെത്തി. ടി.പി കേസ് പ്രതി കൊടി സുനി, ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷിദ് എന്നിവരിൽ നിന്നും മൊബൈൽ ഫോണും കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് ഇവരെ അതീവാ സുരക്ഷ ജയിലിലേക്കും പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റി. 450 ഓളം തടവുകാരാണ് സെൻട്രൽ ജയിലിൽ ഉള്ളത്.
ദേഹ പരിശോധന ഒഴുക്കൻ മട്ടിൽ
ജയിലിനുള്ളിലേക്ക് തടവുകാരെ കടത്തുമ്പോൾ നടത്തുന്ന ദേഹപരിശോധന പ്രഹസനമാകുന്നു. തകരാറിലായ ഉപകരണങ്ങൾ വച്ചാണ് പരിശോധന എന്ന ആക്ഷേപമുണ്ട്. വിവാദമായ കേസുകളിലേയും രാഷ്ട്രീയ തടവുകാരെയും കർശനമായ പരിശോധനയ്ക്ക് വിധേയരാക്കാറില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ടിറ്റു ജറോമിൽ നിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ എങ്ങിനെ ജയിലിനുള്ളിൽ എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ജയിൽ ഡി.ജി.പി എത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഫോൺ കണ്ടെടുത്തത്. സിംകാർഡുകളും മറ്റും അടിവസ്ത്രത്തിനുള്ളിലും മലദ്വാരത്തിനുള്ളിലും വച്ച് കടത്തുന്നതെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ജയിലിന്റെ ബ്യുട്ടി പർലറിൽ നിന്ന് കഞ്ചാവ് പൊതി കണ്ടെടുത്തിരുന്നു.
ജയിൽ ഡി.ഐ.ജി മൊഴിയെടുത്തു
കൊടി സുനിക്കും ഫ്ലാറ്റ് കൊലപാതക കേസ് പ്രതി റഷിദ് ഉൾപ്പടെയുള്ളവർക്ക് വി.ഐ.പി പരിഗണന നൽകിയിരുന്നുവെന്ന ആരോപണത്തെ തുടർന്ന് ഉത്തര മേഖല ഡി.ഐ.ജി വിനോദ് കുമാർ കഴിഞ്ഞ ദിവസം ജയിലിലെത്തി ഉദ്യോഗസ്ഥരുടെ വിശദീകരണം തേടി. ജയിൽ ഡി.ജി.പി എത്തുന്നതിന് മുമ്പാണ് ഡി.ഐ.ജി ചൊവ്വാഴ്ച്ച സെൻട്രൽ ജയിലിലെത്തിയത്. കൊടി സുനിയിൽ നിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടിച്ചയുടനെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയെങ്കിലും അതോടൊപ്പം സാധനങ്ങൾ പിടിച്ചെടുത്ത റഷിദിനെ ഒരാഴ്ച്ചക്ക് ശേഷമാണ് മാറ്റിയതെന്ന ആരോപണവും ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |