SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.09 PM IST

ഇരുളരും ഭാഷയും വെള്ളിത്തിരയിൽ

priyan

തൃശൂർ: ഗോത്രവർഗ്ഗക്കാർ മാത്രം അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്യുന്ന ലോകത്തിലെ ആദ്യസിനിമ!. അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്ന, ഇരുളഭാഷ മാത്രം സംസാരിക്കുന്ന സിനിമ 'ധബാരി ക്യുരുവി'യുടെ വിശേഷണമാണിത്. സിനിമ മനസിലാകാൻ ഭാഷ തടസമാകുമോ എന്നാണ് ചോദ്യമെങ്കിൽ, കഥയിലെ വൈകാരികത ഉത്തരം പറയുമെന്ന് സംവിധായകൻ പ്രിയനന്ദനൻ.

ചിത്രീകരണം തുടങ്ങിയ സിനിമയിൽ ഇരുളർ വിഭാഗക്കാരാണ് പ്രധാനകഥാപാത്രങ്ങൾ. മുദുക, കുറുമ്പ, വടുക വിഭാഗങ്ങളിൽപ്പെട്ടവരും അഭിനേതാക്കളാണ്. എല്ലാവരും അട്ടപ്പാടിക്കാർ. മൊത്തം അറുപതുപേർ. അഭിനയ പരിശീലന ക്യാമ്പ് നടത്തി 150 പേരിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. ഒരു മാസമാണ് ചിത്രീകരണം. അട്ടപ്പാടി മാത്രമാണ് ലൊക്കേഷൻ. രണ്ട് മാസമായി അവിടെയായിരുന്നു സംവിധായകൻ. കഥയും തിരക്കഥയും നിർവഹിച്ചതും അദ്ദേഹം തന്നെ. മകൻ അശ്വഘോഷന്റേതാണ് ഛായാഗ്രഹണം. സ്‌കൂൾ ഒഫ് ഡ്രാമയിലെ പൂർവവിദ്യാർത്ഥിയും ഗോത്രവർഗ്ഗക്കാരനുമായ കുപ്പുസ്വാമി മരുതനും സ്മിത സൈലേഷ്, കെ.ബി. ഹരി, ലിജോ പാണാടൻ എന്നിവരും തിരക്കഥയിൽ പങ്കാളികളായി. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മമ്മൂട്ടി ഫേസ്ബുക്ക് പേജിൽ നിർവഹിച്ചു. ആർ.കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടൻ എന്നിവരുടെ വരികൾക്ക് പി.കെ. സുനിൽകുമാറാണ് ഈണമിട്ടത്. നെയ്ത്തുകാരൻ, സൂഫി പറഞ്ഞ കഥ തുടങ്ങിയവ സംവിധാനം ചെയ്ത പ്രിയനന്ദനന്റെ 'പുലിജന്മ'ത്തിന് മികച്ച സിനിമയ്ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിരുന്നു.

  • ഭാഷ നശിക്കാതിരിക്കാൻ

ദക്ഷിണേന്ത്യയിലെ ദ്രാവിഡ ഗിരിവർഗക്കാർ സംസാരിക്കുന്ന ഇരുളഭാഷ തമിഴിനോടും മലയാളത്തോടും ബന്ധമുള്ളതാണ്. നാശത്തിന്റെ വക്കിലായതിനാൽ ഭാഷയുടെ വീണ്ടെടുപ്പും സിനിമ ലക്ഷ്യമിടുന്നു. പാലക്കാട്ടും തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിലും കർണാടകയിലുമാണ് ഇരുളരുള്ളത്.

  • അച്ഛനാരെന്ന് അറിയാത്ത പക്ഷി

'ധബാരി ക്യുരുവി' എന്നാൽ ആദിവാസികളുടെ ഭാഷയിൽ അച്ഛനാരെന്ന് അറിയാത്ത പക്ഷിയെന്നാണ് അർത്ഥം. ഗോത്രവർഗ്ഗത്തിൽ പ്രചരിക്കുന്ന മിത്തിലെ പക്ഷിയാണിത്. അവിവാഹിതകളായ സ്ത്രീകളും അമ്മമാരുമുളള ഗോത്രവർഗവിഭാഗങ്ങളിൽ, അവരുടെ ആചാരങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് പെൺകുട്ടികളുടെ ജീവിതം കേന്ദ്രീകരിച്ച് കഥ പറയുന്നത്. അനുപ്രശോഭിനി, മീനാക്ഷി, ശ്യാമിനി, ഗോക്രി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. 'അയ്യപ്പനും കോശിയും' സിനിമയിലെ ഗാനം പാടിയ നഞ്ചിയമ്മയും പഴനിസ്വാമിയും അഭിനയിക്കും.

ഗോത്രവർഗ്ഗക്കാരെക്കുറിച്ചുള്ള ധാരണകളെ മാറ്റാനുള്ള ശ്രമമാണിത്. പുറംലോകം കാണുന്നതിനപ്പുറമുള്ള ഗോത്രവർഗ്ഗ ജീവിതമാണ് ലോകത്തിന് മുന്നിലെത്തിക്കുന്നത്. ഭാഷ തടസമല്ല.

- പ്രിയനന്ദനൻ


ഗോത്രവർഗ്ഗ ഭാഷകളെല്ലാം നശിക്കുകയാണ്. ഇരുളഭാഷയ്ക്ക് ലിപിയില്ല. സിനിമയിലൂടെയും സാഹിത്യത്തിലൂടെയും കുറച്ചെങ്കിലും ഭാഷയെ തിരിച്ചുപിടിക്കാനാവും.

- പി. ശിവലിംഗൻ (ഇരുളഭാഷയിൽ ഇരുപതോളം കവിതകളെഴുതിയ എഴുത്തുകാരൻ, എം.ഫിൽ വിദ്യാർത്ഥി, ലിപിയില്ലാത്തതിനാൽ മലയാളത്തിലാണ് കവിതകളെഴുതിയത്)


ആശയവിനിമയത്തിനായി മലയാളവും തമിഴും പറയേണ്ടിവരുന്നതിനാൽ ഇരുളഭാഷയ്ക്ക് നാശം സംഭവിക്കുന്നു. സ്വതന്ത്രഭാഷ തന്നെയാണിത്. നശിക്കാതിരിക്കാൻ ഈ ഭാഷ തന്നെ പ്രയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.

- പി. രാമൻ, കവി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, IRULAR, CINEMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.