തൃശൂർ: സഹകരണ സ്ഥാപനങ്ങളിലെ ആഡിറ്റ് സമയബന്ധിതമായി പൂർത്തിയാക്കാൻ ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്ക് ആഡിറ്റിംഗിന്റെ അധികച്ചുമതല നൽകി അഡീഷണൽ രജിസ്ട്രാറിന്റെ ഉത്തരവ്. എല്ലാ ജില്ലകളിലെയും ജോയിന്റ് രജിസ്ട്രാർമാർ ജോയിന്റ് ഡയറക്ടർമാരുമായി (ആഡിറ്റ് ) ആലോചിച്ച് സെയിൽ ഓഫീസർമാർക്കും ഇൻസ്‌പെക്ടർമാർക്കും അധികച്ചുമതല നൽകി ജോലി ക്രമീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
സാധാരണയായി ആഡിറ്റ് വിഭാഗമാണ് സഹകരണ സ്ഥാപനങ്ങളിലെ കണക്കെടുപ്പ് നടത്തുക. എന്നാൽ ആഡിറ്റർമാരുടെ കുറവും സഹകരണ സംഘങ്ങൾ വർദ്ധിച്ചപ്പോഴുണ്ടായ ജോലിഭാരവും കാരണം സമയപരിധിക്കുളളിൽ ആഡിറ്റിംഗ് നടക്കാറില്ല. വർഷങ്ങളായി നിലനിൽക്കുന്ന ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് ഇപ്പോഴത്തെ ശ്രമം. കൃത്യസമയത്ത് ആഡിറ്റ് തീർക്കാൻ കഴിയാത്തതിനെ തുടർന്ന് മുൻ വർഷങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഡിസംബർ വരെ ദീർഘിപ്പിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തെ ആഡിറ്റ് റിപ്പോർട്ട് ഈ മാസമാണ് സമർപ്പിക്കേണ്ടത്. കുടിശിക നിവാരണത്തിനായി സെപ്റ്റംബർ 30 വരെ സമയം നൽകി. ഇതിന് തടസം വരാത്തവിധം ഉദ്യോഗസ്ഥരെ ക്രമീകരിച്ച് ജോയിന്റ് രജിസ്ട്രാർമാർ അഡീഷണൽ രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകണം. സംസ്ഥാനത്ത് 217 ആഡിറ്റർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് മൂലം അമിതജോലി ഭാരമുള്ളത് കൂടി കണക്കിലെടുത്താണ് പുതിയ ഉത്തരവ്.
ആഡിറ്റർമാർ പ്രധാനമായും കുറവുള്ളവ
കണ്ണൂർ 44
എറണാകുളം 43
തൃശൂർ 39
മലപ്പുറം 31
കാസർകോട് 26.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |