തൃശൂർ: കാര്യക്ഷമതാവാദം ഉന്നയിച്ച് സാമുദായിക സംവരണത്തെ അട്ടിമറിക്കാനും സാമ്പത്തികസംവരണം നടപ്പാക്കാനും ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മിറ്റി റിപ്പോർട്ടിന്റെ മറവിലൂടെ അന്നത്തെ മുഖ്യമന്ത്രി നടത്തിയ ഗൂഢശ്രമത്തെ പൊളിച്ചുകാണിച്ച, സാമൂഹ്യവിപ്‌ളവകാരിയായിരുന്നു കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരനെന്ന് ശ്രീനാരായണ സാഹിത്യപരിഷത്ത് പ്രസിഡന്റ് ഡോ. തോളൂർ ശശിധരൻ പറഞ്ഞു.
ശ്രീനാരായണ സാഹിത്യപരിഷത്ത് സംസ്ഥാന കമ്മിറ്റി നടത്തിയ കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ നാൽപതാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. തോളൂർ. കുളത്തൂർ വായനശാലയിൽ അദ്ദേഹം നടത്തിയ പ്രസംഗം സാമുദായിക സംവരണം കേരളത്തിൽ മാറ്റമില്ലാതെ തുടരാൻ ഇടയാക്കിയെന്ന് മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ അദ്ധ്യക്ഷനായി. മുണ്ടശേരി സ്മാരകസമിതി സെക്രട്ടറി അരുൺ എസ്. തോളൂർ കുളത്തൂർ പ്രസംഗത്തിന്റെ ടെക്സ്റ്റ് വായിച്ചു. കുളത്തൂർ പ്രസംഗം പത്താം ക്‌ളാസ് പാഠപുസ്തകത്തിൽ ചേർത്ത് പഠിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി. സരളാഭായി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ പിന്നാക്കജാതികളുടെ മോചനമന്ത്രമാണ് കുളത്തൂർ പ്രസംഗമെന്ന് പ്രൊഫ. പി. സരളാഭായി പറഞ്ഞു. ജനറൽ സെക്രട്ടറി എടത്ര വിജയൻ, വസന്തൻ കിഴക്കൂടൻ, അഡ്വ. കുഞ്ഞുമോൾ വർഗീസ്, ടി.എൻ. ആനന്ദപ്രസാദ്, ആനീസ് ജോസ്, പോൾസൺ ജോർജ്, മേവൽ പോൾസൺ, സോമൻ പാമ്പായിക്കോട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |