തൃശൂർ: വാഴ, മരച്ചീനി, ജാതി, നെല്ല്, ചേന, ചേമ്പ് ... ഏത് കൃഷി ചെയ്താലും കൊവിഡിന് ശേഷം എല്ലാം തുറക്കുമ്പോഴും നടുവൊടിഞ്ഞ് നട്ടം തിരിയുകയാണ് ഭൂരിഭാഗം കർഷകരും. വന്യമൃഗ ശല്യവും സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവുമാണ് തീരാദുരിതമാവുന്നത്.
കോഴിക്കോട്, വയനാട് ജില്ലകളിലെ കർഷകർ ഹൈക്കോടതിയെ സമീപിച്ചാണ് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി നേടിയത്. എന്നാൽ ജില്ലയിലെ കർഷകർക്ക് അതിന് കഴിഞ്ഞിട്ടില്ല. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കൈക്കൊണ്ട നടപടികളെ കുറിച്ചുള്ള ചോദ്യത്തിന്, കേരളം ആവശ്യമുന്നയിച്ചെങ്കിലും കേന്ദ്രം നടപടികൾ കൈക്കൊണ്ടില്ലെന്നായിരുന്നു വനംമന്ത്രി നൽകിയ മറുപടി. എന്നാൽ, ഇത് തെറ്റാണെന്നായിരുന്നു വിവരാവകാശ രേഖകൾ.
ആവശ്യമുന്നയിച്ച് 2020 നവംബർ ഒന്നിന് കേന്ദ്രത്തിന് കത്തയച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന കാരണത്താൽ ഡിസംബറിൽ കേന്ദ്രം ഈ കത്ത് തിരിച്ചയച്ചു. സംസ്ഥാന വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നൽകിയത്, 2011 മുതൽ പഞ്ചായത്തുകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു.
വിശദ റിപ്പോർട്ട് നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കത്ത് കിട്ടി മൂന്ന് മാസമാകാറായിട്ടും ഒരു വിവരവും കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. കാട്ടുപന്നി, ആന, മയിൽ തുടങ്ങി വവ്വാലും മലയണ്ണാനും എലിയും അടക്കമുള്ളവയുടെ ശല്യം മുൻവർഷങ്ങളേക്കാൾ കൂടുതലാണ്. അതിനിടെയാണ് മഴയും മിന്നൽച്ചുഴലിയും പോലുള്ളവയിലൂടെ കൃഷിക്ക് നാശനഷ്ടമുണ്ടാകുന്നത്.
നാളികേര കർഷകർക്ക് ആശ്വാസം
വിലയിടിവിന്റെ കാലത്ത് നാളികേര കർഷകർക്ക് പ്രതീക്ഷ നൽകി നീര പദ്ധതിയെക്കുറിച്ച് കൃഷിവകുപ്പ് വീണ്ടും പഠനം നടത്തുന്നുണ്ട്. പദ്ധതിയുടെ പ്രായോഗികത, കേടു കൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ, വിപണന സാദ്ധ്യത എന്നിവ പഠിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പദ്ധതി ഉപേക്ഷിക്കുന്നില്ലെന്നും കർഷകർക്ക് ഉപകാരപ്പെടുന്ന രീതിയിൽ കാര്യക്ഷമമായി നടപ്പാക്കാനാണ് പുതിയ പഠനം നടത്തുന്നതെന്നുമാണ് കൃഷി മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
അടയ്ക്കയ്ക്ക് വിലയേറി, പക്ഷേ...
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അടയ്ക്ക വരവ് കുറഞ്ഞതോടെ വില കൂടിയതാണ് ജില്ലയിലെ കർഷകർക്ക് ആശ്വാസമായത്. അതേസമയം മഞ്ഞളിപ്പ്, മഹാളി എന്നീ രോഗബാധ മൂലം അടയ്ക്ക കൃഷി നാലിലൊന്നായി. ഉൽപാദന ക്ഷമതയും കുറഞ്ഞു. കൊവിഡ് വ്യാപനം മൂലം ഇറക്കുമതി അടയ്ക്ക കുറഞ്ഞതും വില കൂടാനിടയാക്കി. ജില്ലയിലെ പ്രധാന കാർഷിക വിളയായിരുന്നു കവുങ്ങ്. വിലകുറഞ്ഞതോടെ പലരും കൃഷി ചെയ്യാതായി.
പഴഞ്ഞി അടയ്ക്ക മാർക്കറ്റിൽ ആദ്യമായി 20 കിലോ
അടയ്ക്കയ്ക്ക് ഉയർന്ന വില: 10,000 രൂപ
സുഭിക്ഷം സുരക്ഷിതം
സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതിക്കൃഷിയുടെ ജില്ലാതല വിളവെടുപ്പായി. ഓരോ പഞ്ചായത്തിലും 50 ഹെക്ടർ വീതമുള്ള രണ്ട് മൈക്രോ ക്‌ളസ്റ്ററിലാണ് കൃഷി ചെയ്യുന്നത്. ജൈവക്കൃഷി ചെയ്ത് ഓർഗാനിക് സർട്ടിഫിക്കേഷൻ വരെ നൽകി ജൈവ ഉൽപന്നങ്ങൾ ഉണ്ടാക്കി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |