തൃശൂർ: ക്ഷീര രംഗത്ത് മൂല്യവർദ്ധിത ഉൽപന്നങ്ങൾ എങ്ങനെ ഉണ്ടാക്കാമെന്ന വിഷയത്തിലേയ്ക്ക് അതിവേഗത്തിൽ കടക്കാൻ സർക്കാർ ആലോചിക്കുകയാണെന്നും അതിനായി പദ്ധതികൾ നടപ്പിലാക്കുന്നതായും റവന്യൂ മന്ത്രി കെ. രാജൻ. ഒല്ലൂർ നിയോജക മണ്ഡലത്തിലെ മാന്ദാമംഗലം ക്ഷീര സഹകരണ സംഘത്തിന്റെ മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അസിസ്റ്റന്റ് ഫോർ കൺസ്ട്രഷൻ ഒഫ് റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് പദ്ധതി പ്രകാരമാണ് ഒല്ലൂക്കര ബ്ലോക്കിലെ മാന്ദാമംഗലം ക്ഷീര സംഘത്തിൽ മഴവെള്ള സംഭരണി നിർമിച്ചത്. 12,000 ലിറ്റർ മഴവെള്ള സംഭരണശേഷിയുള്ള കോൺക്രീറ്റ് ടാങ്കാണ് നിർമ്മിച്ചത്. ആകെ ചെലവായ 2,80,000 രൂപയിൽ 2,00,000 രൂപ ധനസഹായമായി വകുപ്പിൽ നിന്ന് അനുവദിച്ചു. ക്ഷീരവികസന വകുപ്പിന്റെ 2020 - 21 വാർഷിക പദ്ധതിയായ 'ഇൻവെസ്റ്റ്‌മെന്റ് ഇൻ ഡി.എൽ.എസിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളോടനുബന്ധിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര വികസന വകുപ്പാണ് പദ്ധതി പൂർത്തിയാക്കിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്ഷീര കർഷകർ ക്ഷീര സാന്ത്വനം ഇൻഷ്വറൻസ് അംഗങ്ങളാകുന്നതും മാന്ദാമംഗലം ക്ഷീര സംഘത്തിലാണ്. ക്ഷീര സാന്ത്വനം ഇൻഷ്വറൻസ് കാർഡ് വിതരണവും, 1000 ാമത്തെ ക്ഷീര കർഷക ക്ഷേമനിധി അംഗത്വ വിതരണവും നടന്നു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി, മാന്ദാമംഗലം ക്ഷീര സംഘം പ്രസിഡന്റ് ജോർജ് പന്തപ്പിള്ളി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റാഫി പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ജോസഫ് ടാജറ്റ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി സുനീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |