തൃശൂർ: ബ്രിട്ടീഷുകാർ ഇന്ത്യ കൊള്ളയടിച്ച് ഭരണം നടത്തിയതിന് സമാനമാണ് നരേന്ദ്രമോദിയുടെ ഭരണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏജീസ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പകരം ഇന്ന് മോദിയാണ്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് സമ്പന്നർക്ക് നൽകുന്ന മോദി സർക്കാർ, മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുന്ന എകാധിപത്യ ഭരണത്തിലേക്ക് നീങ്ങിയാൽ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് കൂടി രാജ്യം സാക്ഷ്യം വഹിക്കും. കേന്ദ്രസർക്കാരിനെതിരെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രനയങ്ങൾ കേരളത്തിൽ അതേപോലെ പിന്തുടരുകയാണ്. പെട്രോളിനും ഡീസലിനുമുള്ള സംസ്ഥാന നികുതി ഒഴിവാക്കിയാൽ ജനത്തിന് ആശ്വാസം ലഭിക്കുമെന്നിരിക്കെ അതിന് തയ്യാറാകുന്നില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നാല് തവണയാണ് നികുതി വേണ്ടെന്ന് വച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തൃശൂർ നിയോജകമണ്ഡലം ചെയർമാൻ അനിൽ പൊറ്റെക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി മാസ്റ്റർ, നിയോജകമണ്ഡലം കൺവീനർ രവി ജോസ് താണിക്കൽ, ഘടകകക്ഷി നേതാക്കളായ സി.എ മുഹമ്മദ്, സി.എ മുഹമ്മദ് റഷീദ്, സി. വി കുര്യാക്കോസ്, ഏലിയാസ്, ജോസഫ് കുര്യൻ, എ. എ തോമസ്, ശശി പുളിക്കൻ, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, ഷാജി ജെ. കോടങ്കണ്ടത്ത്, ജോസഫ് ടാജറ്റ്, രാജൻ ജെ പല്ലൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |