SignIn
Kerala Kaumudi Online
Thursday, 28 March 2024 7.27 PM IST

ഉത്സവകാലത്തിലേക്ക് "നല്ല നടപ്പുമായി" കൊമ്പന്മാർ

elephant

തൃശൂർ: ഒന്നര വർഷത്തിലേറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പുറം ലോകവുമായി സമ്പർക്കത്തിൽ വരുന്ന ആനകൾക്ക് തിരക്കുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താൻ നല്ല നടപ്പുമായി ആന ഉടമസ്ഥർ. തറികളിൽ മാത്രം കഴിയുന്ന ആനകളെ ഉത്സവങ്ങൾക്കും പരിപാടികൾക്കും കൊണ്ടുപോകേണ്ടിവരുന്നത് മുന്നിൽക്കണ്ടാണ് തിരക്ക് കുറഞ്ഞ സമയത്ത് ആനകളെ പൊതുവഴികളിലൂടെ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.
കൊവിഡ് വ്യാപനം തുടങ്ങിയപ്പോഴും ഇങ്ങനെ നടത്തിയിരുന്നെങ്കിലും അത് പ്രധാനമായും വ്യായാമത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇപ്പോൾ ജനങ്ങളുമായുള്ള ഇടപെഴകലിനാണെന്ന് മാത്രം. പൊതുഇടവുമായി അകന്നുകഴിഞ്ഞ ആനകളെ വീണ്ടും മനുഷ്യരുമായി സമ്പർക്കത്തിലാക്കിയില്ലെങ്കിൽ ആനകൾക്ക് പരിഭ്രമവും ഭയവുമുണ്ടാകാം. ഉത്സവസ്ഥലങ്ങളിൽ ആന ഇടയുന്നതിനും കാരണമാകാം. കാടിന്റെ സ്വച്ഛതയും ഏകാന്തതയും ആസ്വദിക്കുന്ന ആനകൾ നിരന്തരമായി മനുഷ്യരുമായി ഇടപെഴകിയാണ് ഉത്സവകാലത്തെ വലിയ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നത്. കിലോമീറ്ററോളം നടത്തം അനിവാര്യമായ ജീവി കൂടിയാണ് ആന. എഴുന്നെള്ളിപ്പും മറ്റ് പണികളും അവയ്ക്ക് വ്യായാമവും നൽകിയിരുന്നു. കൊവിഡിൽ എല്ലാം നിലച്ചതോടെ ആനകളുടെ ശാരീരികക്ഷമതയ്ക്കും മാനസികാരോഗ്യത്തിനും തിരിച്ചടിയാകുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

ആനകൾ കുറയുന്നു

നാട്ടാനകളുടെ എണ്ണം കുറയുന്നത് മൂലം ആനകളെ കൂടുതൽ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കേണ്ടി വരുന്നതായിരുന്നു കൊവിഡിന് മുമ്പുള്ള പ്രധാനപ്രശ്‌നം. സമയത്തിനെത്താനായി ലോറികളെയാണ് ആശ്രയിക്കുന്നത്. ലോറിയിൽ കൊണ്ടുപോകുന്നത് ആരോഗ്യത്തിന് തകരാറുമുണ്ടാക്കുന്നുണ്ട്. ഭക്ഷണവും വെള്ളവും വേണ്ടത്ര കൊടുക്കാതിരിക്കുന്നത് ഏറ്റവും വലിയ പീഡനമായാണ് ഡോക്ടർമാർ പറയുന്നത്. തൃശൂർ പൂരം പോലെയുളള ഉത്സവങ്ങളിൽ സമൃദ്ധമായി പഴങ്ങളും വെള്ളവും പനംപട്ടയുമെല്ലാം നൽകുന്നത് കൊണ്ട് തന്നെയാണ് ഒരു പ്രശ്‌നവുമുണ്ടാകാത്തത്. കഴിഞ്ഞദിവസം തിരുവില്വാമല ക്ഷേത്രത്തിൽ ആനയിടഞ്ഞിരുന്നു.

ഇടയുന്നതിന് മറ്റ് കാരണങ്ങൾ

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം.
രാത്രിയിലെ കൊടും തണുപ്പും പകൽസമയത്തെ കടുത്ത ചൂടും.
മതിയായ ഉറക്കമില്ലായ്മയും വ്യായാമക്കുറവും.
ജനങ്ങൾ തൊടുന്നതും മറ്റും അസ്വസ്ഥരാക്കുന്നത്.

ആനകൾക്ക് കരുതൽ

മനുഷ്യർക്കെന്ന പോലെ കൊവിഡ് കാലത്ത് ഏറെ കരുതൽ ആനകൾക്കും നൽകിയിരുന്നു. പ്രത്യേകിച്ച് തൃശൂരിൽ. ആനകൾക്കുള്ള ഖരാഹാര വിതരണം സർക്കാർ തലത്തിൽ നടന്നു. മൃഗസംരക്ഷണ വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി, വനം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഇത്. ഒരാനയ്ക്ക് ദിവസം 400 രൂപയുടെ ഭക്ഷണമെന്ന തോതിൽ 40 ദിവസത്തേക്കാണ് ഖരാഹാര വിതരണം നടത്തിയത്. ഖരാഹാര കിറ്റുകൾ ദേവസ്വങ്ങൾക്കും കൈമാറിയിരുന്നു. എഴുന്നെളളിപ്പുകൾ ഇല്ലാതായതോടെ ആനകൾക്ക് വ്യായാമം ഉറപ്പാക്കാൻ തേക്കിൻകാട് മൈതാനത്തിലും റോഡുകളിലും നടത്താനുള്ള സൗകര്യവും ഏർപ്പാടാക്കി.

ഉത്സവകാലത്തിന് പോകും മുമ്പ് ആനകളെ ജനങ്ങളുടെ ഇടയിൽ ഇടപെഴകാൻ അനുവദിക്കുന്നത് നല്ലതാണ്.

ഡോ. പി.ബി.ഗിരിദാസ്

ആനചികിത്സാ വിദഗ്ദ്ധൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KOMBAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.