ഏങ്ങണ്ടിയൂർ: ക്ഷേത്രാങ്കണം പച്ചക്കറിയാൽ സമൃദ്ധമാക്കി മേൽശാന്തിയും കുടുംബവും. ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം ട്രസ്റ്റിയും മേൽശാന്തിയുമായ സജീവ് എമ്പ്രാന്തിരിയും കുടുംബവുമാണ് ജൈവപച്ചക്കറിത്തോട്ടം ഒരുക്കിയത്. ക്ഷേത്രത്തോട് ചേർന്നുള്ള 30 സെന്റ് സ്ഥലത്തുള്ള തോട്ടത്തിൽ ഇവർക്ക് നൂറുമേനി വിളവും ലഭിച്ചു. കൊവിഡിനെ തുടർന്ന് ക്ഷേത്രത്തിൽ തിരക്ക് കുറവായതാണ് ഇത്തരമൊരു ആശയത്തിന് ഇവരെ പ്രേരിപ്പിച്ചത്.
20 വർഷം മുമ്പ് ക്ഷേത്രം ശാന്തിയായി എത്തിയതാണ് സജീവ് എമ്പ്രാന്തിരി. വെസ്റ്റ് ചാലക്കുടി സ്വദേശിയും മടപ്പറമ്പ് മഠം കുടുംബാംഗവുമാണ്.12 വർഷമായി ക്ഷേത്രം മേൽശാന്തിയും ട്രസ്റ്റിയുമായി പ്രവർത്തിക്കുന്നു. കൊവിഡ് കാല നിയന്ത്രണങ്ങൾക്കിടയിലും ഭക്തർക്ക് അന്നദാനത്തിനുള്ള പച്ചക്കറികൾ ഇവർ ക്ഷേത്രാങ്കണത്തിൽ വിളയിച്ചു. ഏങ്ങണ്ടിയൂർ കൃഷിഭവൻ കൃഷിക്ക് പൂർണ സഹകരണവും നൽകിയിരുന്നു. 340 ഗ്രോബാഗുകളിലായി മത്തൻ, കുമ്പളം, പടവലം, കയ്പ്പക്ക, കക്കരി, കൊത്തമര, വെണ്ട, തക്കാളി, വഴുതന, പയർ, വെള്ളരി, പച്ചമുളക് തുടങ്ങിയ പത്തിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. ഹൈടെക് കൃഷി രീതിയാണ് ഇവിടെ ഉപയോഗിച്ചത്. കൂടാതെ ഹൈടെക് ഡ്രിപ്പ് ഇറിഗേഷൻ കൃഷിക്കായി ഒരുക്കി. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, സ്യുഡോമോണാസ്, ചകിരിച്ചോറ് എന്നിവ ചേർന്ന മിശ്രിതമുള്ള ഗ്രോബാഗിലാണ് കൃഷി. 45,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്.
സജീവ് എമ്പ്രാന്തിരിക്കൊപ്പം ഭാര്യ രാധിക, മക്കളായ ആദിത്യൻ, ആദർശ് എന്നിവരും കൃഷി തോട്ടത്തിന്റെ പരിപാലകരായിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തിവരുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം അന്നദാനവും നിരാലംബർക്ക് ഭക്ഷണവിതരണവും നടത്തുന്നു.
കൊവിഡ് കാലമായതോടെ നിരവധി ക്ഷേത്ര മുറ്റങ്ങളാണ് കാടുപിടിച്ചു കിടക്കുന്നത്. അവിടെയെല്ലാം ഇത്തരത്തിൽ കൃഷി ചെയ്യാൻ ആരംഭിച്ചാൽ തീർച്ചയായും സമീപ ഭാവിയിൽ ജൈവ പച്ചക്കറിയിൽ സ്വയം പര്യാപ്ത നേടാൻ കഴിയും.
- മേൽശാന്തി സജീവ് എമ്പ്രാന്തിരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |