തൃശൂർ: ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം റിസർവേഷൻ ആവശ്യമില്ലാത്ത പ്രത്യേക എക്‌സ്പ്രസ് ട്രെയിനായി വീണ്ടും ഓടിത്തുടങ്ങുകയാണ് ഗുരുവായൂർ എറണാകുളം പാസഞ്ചർ. തൃശൂരിൽ നിന്നും എറണാകുളം ഭാഗത്തേയ്ക്കുള്ള സ്ഥിരം യാത്രികരുടെ പ്രധാന ആശ്രയമായ ഈ ട്രെയിൻ ബുധനാഴ്ച വൈകീട്ട് 7.50ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന ആദ്യ സർവീസ് രാത്രി 9.33ന് തൃശൂരും 10.30ന് ഗുരുവായൂരുമെത്തും. മടക്കയാത്രയിൽ വ്യാഴം രാവിലെ 6.50ന് ഗുരുവായൂരിൽ നിന്നും പുറപ്പെടുന്ന വണ്ടി 7.13ന് തൃശൂരും 9.25ന് എറണാകുളം ജംഗ്ഷനിലും എത്തിച്ചേരും. തുടർന്ന് എല്ലാ ദിവസവും ഈ ട്രെയിൻ ഓടും.
സീസൺ ടിക്കറ്റുകാർക്കും സ്റ്റേഷനുകളിൽ നിന്നും തത്സമയം ടിക്കറ്റ് എടുക്കുന്നവർക്കും യാത്ര ചെയ്യാനാകും. നെല്ലായി, ഡിവൈൻ നഗർ, കൊരട്ടി, ചൊവ്വര, കളമശ്ശേരി എന്നിവിടങ്ങളിൽ ഒഴികെ എല്ലായിടത്തും നിറുത്തും. ഈ ട്രെയിനിന്റെ മാതൃകയിൽ കേരളത്തിൽ ഓടുന്ന പകൽ സമയ, ഹ്രസ്വദൂര ട്രെയിനുകളിലെല്ലാം റിസർവേഷൻ ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
നിലവിൽ ഷൊർണൂർ - എറണാകുളം ട്രെയിൻ രാവിലെ 4.15നാണ് തൃശൂർ സ്റ്റേഷനിലെത്തുന്നത്. ഈ സമയക്രമം സ്ഥിരം യാത്രക്കാർക്കും ജീവനക്കാർക്കും സഹായകരമല്ല. എറണാകുളത്ത് നിന്ന് വൈകീട്ട് അഞ്ചരയ്ക്ക് ഈ ട്രെയിൻ തൃശൂരിലേക്ക് തിരിയ്ക്കുന്നത് യാത്രക്കാർക്ക് ഗുണകരവുമാണ്. ഗുരുവായൂർ പുനലൂർ ട്രെയിൻ രാവിലെ 6.10ന് തൃശൂരിലെത്തുന്നുണ്ട്. സ്ഥിരം യാത്രക്കാർ നിലവിൽ ആശ്രയിക്കുന്നത് ഈ ട്രെയിനിനെയാണ്.
കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ റെയിൽവേ സ്റ്റേഷനുകളിലെ വിശ്രമമുറികൾ തുറക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂർ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിലെ റിട്ടയറിംഗ് റൂമുകൾ 7 മുതൽ പ്രവർത്തിക്കും. റെയിൽവേ സ്റ്റേഷനുകളിലെ വെയിറ്റിംഗ് ഹാളുകളും യാത്രക്കാർക്കായി തുറന്നു.
നിരക്ക് കൂടുമെങ്കിലും
പാസഞ്ചറിന്റെയല്ല സാധാരണ എക്‌സ്പ്രസിന്റേതായിരിക്കും ടിക്കറ്റ് നിരക്കുകൾ. എങ്കിലും ബസുകളെ ആശ്രയിക്കുന്നതിനേക്കാൾ ലാഭകരവും സുരക്ഷിതവുമാണ് ട്രെയിൻ യാത്ര. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ചിട്ടും പാസഞ്ചർ ട്രെയിനുകൾ ഓടിക്കാത്ത റെയിൽവേ നടപടിക്കെതിരെയുള്ള യാത്രക്കാരുടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് ഒക്ടോബർ 6 മുതൽ കൂടുതൽ സർവീസുകൾ നടത്തുന്നതിന് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്.
കോച്ചുകൾ: 10 -12
പകൽ സമയ, ഹ്രസ്വദൂര ട്രെയിനുകളെല്ലാം റിസർവേഷൻ ആവശ്യമില്ലാത്തവയാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. സാധാരണ ട്രെയിൻ യാത്രക്കാർ തിരികെയെത്തണമെങ്കിൽ കൂടുതൽ ട്രെയിനുകൾക്ക് തത്സമയ ടിക്കറ്റ് സൗകര്യം വേണ്ടിവരും.
പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |