ചാലക്കുടി: മലവെള്ളപ്പാച്ചലിനെ തുടർന്ന് നിറുത്തിവച്ച അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാരം പുനഃരാരംഭിച്ചു. എന്നാൽ കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. തുമ്പൂർമുഴി പാർക്ക്, വാഴച്ചാൽ എന്നിവയും തുറന്നു. മലക്കപ്പാറവരെയുള്ള സഞ്ചാരത്തിന്റേയും വിലക്ക് നീക്കി. ബുധനാഴ്ച തെളിഞ്ഞ കാലാവസ്ഥയും പൂജാ അവധി ദിനങ്ങളും കണക്കിലെടുത്താണ് നിയന്ത്രണം നീക്കിയത്.
എന്നാൽ പുഴയിലെ ജലവിധാനം ഉയർന്ന് നിൽക്കുന്നതിനാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്ത് കയർ കെട്ടി തിരിച്ചിട്ടുണ്ട്. ആരേയും പുഴയിൽ ഇറങ്ങാനും അനുവദിക്കുന്നില്ല. കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ സവാരിക്കും തടസമില്ല. അവധി ദിനങ്ങളായ വ്യാഴാഴ്ച മുതൽ ഞായർ വരെ മലക്കപ്പാറയിലേക്ക് ട്രിപ്പുകളുണ്ടാകും. ഡി.ടി.പി.സിയുടെ ജംഗിൽ സഫാരിയും സർവീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |