തൃശൂർ: തൃശൂരിന്റെ അഭിമാന പദ്ധതിയെന്ന പേരിൽ തൃശൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (ടി.യു.ഡി.എ) നടപ്പാക്കിയ കോവിലകത്തുപാടം വികസന പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവർ നിലവിൽ കൈവശമുള്ള സ്ഥലത്ത് കൃഷിയിറക്കാനോ, നിർമാണത്തിനോ കഴിയാതെ പ്രതിസന്ധിയിൽ. ഭൂമി സൗജന്യമായി നൽകിയാൽ ഇരുവശങ്ങളിലും കാനയും ഫുട്പാത്തുമുള്ള നാലുവരിപ്പാതയും കർഷകർക്ക് അവരുടെ ഭൂമിയിൽ കമേഴ്‌സ്യൽ കെട്ടിടം പണിയാനുള്ള അനുമതിയും നൽകാമെന്നായിരുന്നു ടി.യു.ഡി.എയുടെ വാഗ്ദാനം.
2003ൽ സർക്കാരുമായി ഉണ്ടാക്കിയ ഈ കരാർ എന്നാൽ ഇപ്പോൾ ബാധകമല്ലെന്ന നിലപാടിലാണ് കോർപറേഷനും അധികൃതരും സർക്കാരും. മിക്‌സഡ് സോണായി പ്രഖ്യാപിച്ച് ഗസറ്റ് പ്രസിദ്ധീകരിച്ച ഈ പ്രദേശം 2018ലെ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നതോടെ കമേഴ്‌സ്യൽ കെട്ടിടം പണിയാനുള്ള അനുമതിയില്ലാത്ത ഇടമാണ്. ഈ സ്ഥലം ഭൂരേഖകളിൽ തരം മാറ്റാതെ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി നൽകില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, തൃശൂർ എം.എൽ.എ എന്നിവർക്ക് കൃഷി സ്ഥലമുടമകൾ പരാതി നൽകുകയും ഇതിനെക്കുറിച്ചന്വേഷിക്കാൻ മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. കോർപറേഷന്റെ കൈവശമുള്ള ഭൂമി കർഷകർക്ക് തിരികെ നൽകണമെന്നും അതല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കോവിലകത്തുപാടം ഭൂവുടമകൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ബോബൻ കൊള്ളന്നൂർ, സെക്രട്ടറി പി.എസ്. ശരത്, കെ.കെ. സുരേഷ്, കെ.കെ. സുനിൽ കുമാർ, കെ.കെ. ശശി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |