ചാലക്കുടി: പുഴകാണാൻ വൻ ജനത്തിരക്ക്. വിവിധ ഡാമുകളിൽ നിന്നും തുറന്നു വിട്ട വെള്ളം എത്തുന്നതോടെ ചാലക്കുടിപ്പുഴ കരകവിയുമെന്ന മുന്നറിയിപ്പ് എത്തിയതോടെയാണ് ജനങ്ങൾ പരക്കം പാഞ്ഞത്. കൂടപ്പുഴ ആറാട്ടുകടവ്, വെട്ടുകടവ് പാലം, പരിയാരം തടയണ പ്രദേശം എന്നിവിടങ്ങളിലാണ് ആളുകൾ തടിച്ചു കൂടിയത്.
വൈകീട്ടോടെ വലിയ തോതിൽ പുഴയിൽ ജലവിതാനം ക്രമാതീതമായി ഉയരുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതനുസരിച്ച് ആ സമയത്ത് സ്ത്രീകളടക്കം നിരവധി പേർ പുഴക്കരകളിൽ തമ്പടിച്ചു. ജനത്തിരക്ക് കൂടിയപ്പോൾ സി.ഐ. കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ആരും പുഴയിലേക്ക് ഇറങ്ങാതിരിക്കാൻ അപായ സൂചനയും നൽകി. ആളുകളുടെ എണ്ണം കൂടിയപ്പോൾ പിന്നീട് പുഴയിടെ തീരത്ത് തമ്പടിക്കാൻ പൊലീസ് അനുവദിച്ചില്ല. മുന്നറിയിപ്പുണ്ടായ വിധം വെള്ളം ഉയരാതായതോടെ പലരും വീടുകളിലേക്ക് തിരിച്ചു. ഇതിനിടെ പലയിടത്തും വെള്ളം കയറിയെന്ന കിംവദന്തികളും പരന്നു. പുഴയിൽ വെള്ളം കൂടുമെന്നും തീരത്തുള്ളവർ ഒഴിയണമെന്നും അറിയിച്ച് നഗരസഭയും കാടുകുറ്റി പഞ്ചായത്തും മൈക്കിൽ അറിയിപ്പും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |