അതിരപ്പിള്ളി മേഖലയിൽ വീണ്ടും ഭീഷണി
ചാലക്കുടി: മലയിൽ ശക്തമായ മഴ, വാഴച്ചാൽ മേഖലയിൽ ഉരുൾപൊട്ടൽ, ചാർപ്പ തോട്ടിൽ മലവെള്ളപ്പാച്ചിലും മലക്കപ്പാറ റോഡാകെ വെള്ളക്കെട്ടിലുമായി. ഇന്നലെ വൈകീട്ട് നാല് മുതൽ ആരംഭിച്ച അതിശക്തമായ മഴ ആറ് മണി വരെ നീണ്ടു. രാത്രിയിലും മഴ തുടർന്നു.
ചാർപ്പ തോട് ആരംഭിക്കുന്ന പഞ്ഞനംകുത്ത് മലയിലാണ് ഉരുൾപൊട്ടിയതായി കരുതുന്നത്. വൻ തോതിൽ കല്ലും മണ്ണും ഒഴുകിയെത്തിയതാണ് ഉരുൾപൊട്ടലാണെന്ന നിഗമനത്തിലെത്തിയത്. എന്നാൽ വനംവകുപ്പ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് മണിയോടെ ചാർപ്പ പാലത്തിന് മുകളിലൂടേയും വെള്ളം ചാടി. മലയിൽ നിന്നുള്ള എല്ലാ കൈവഴികളും നിറഞ്ഞുകവിഞ്ഞ് ചാർപ്പ തോട്ടിൽ എത്തിയിട്ടുണ്ട്. എന്നാൽ വാഴച്ചാലിലേക്ക് വിനോദ സഞ്ചാരികൾ എത്താതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.
അതിരപ്പിള്ളി വെള്ളച്ചാട്ട കവാടം പരിസരത്തും വലിയ തോതിൽ വെള്ളം ഉയർന്നു. ഷോളയാർ ഡാം അടച്ചതിനെ തുടർന്ന് കുറഞ്ഞ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഇതോടെ ഉയർന്നിട്ടുണ്ട്. 4.5 മീറ്ററാണ് രാത്രിയിലെ വെള്ളത്തിന്റെ അളവ്. ഇതോടെ അതിരപ്പിള്ളി മേഖല വീണ്ടും ഭീതിയുടെ നിഴലിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |