തൃശൂർ : കുടിവെള്ള ക്ഷാമ പരിഹാരത്തിന് ഊന്നൽ നൽകുന്ന രണ്ടാം ഘട്ട അമൃത് പദ്ധതിയിൽ കോർപറേഷന് പുറമേ ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളും ഉൾപ്പെട്ടേക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ഉടൻ ലഭിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.
രണ്ടാം ഘട്ടത്തിൽ 55 ശതമാനം തുകയും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചെലവഴിക്കുക. നിലവിൽ തൃശൂർ കോർപറേഷനും ഗുരുവായൂർ നഗരസഭയുമാണ് അമൃത് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. തൃശൂരിൽ 259.62 കോടിയുടെയും ഗുരുവായൂരിൽ 213.71 കോടിയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.
ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ചാവക്കാട്, കുന്നംകുളം നഗരസഭകൾ കൂടി പദ്ധതിയിൽ ഉൾപ്പെട്ടാൽ കോടികളുടെ വികസന പ്രവർത്തനമാകും ജില്ലയിൽ നടക്കുക. അമ്പത് ശതമാനം ഫണ്ട് കേന്ദ്ര സർക്കാരും മുപ്പത് ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനവുമാണ് വഹിക്കുക.
തൃശൂരിൽ 128.52 കോടി
കോർപറേഷനിൽ ഇതിനോടകം 130 കോടിയുടെ പ്രവർത്തനം പൂർത്തിയായി. അമ്പത് ശതമാനത്തോളം പ്രവർത്തനങ്ങൾ പൂർത്തിയായി. കുടിവെള്ള വിതരണത്തിന് ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനാണ് കൂടുതൽ ഫണ്ടും അനുവദിച്ചിരുന്നത്. 136 കോടി രൂപ വാട്ടർ അതോറിറ്റിക്കും 60 കോടി സ്വീവേജ് പദ്ധതിക്കും ബാക്കിയുള്ള തുക പാർക്ക് നവീകരണം, അർബൻ ട്രാൻസ്‌പോർട്ടേഷൻ എന്നിവയ്ക്കാണ് ചെലവഴിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ ഭാഗമായി വലിയ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. പീച്ചിയിൽ പുതിയ പ്ലാന്റ് , ഒല്ലൂർ , ആനപ്പാറ എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ബാക്കി തുകയ്ക്കുള്ള പ്രവർത്തനം നടന്നു വരികയാണെന്ന് പ്രൊജക്ട് കോർഡിനേറ്റർ രാഹുൽ പറഞ്ഞു.
ഗുരുവായൂരിൽ 134.72 കോടി
നഗരസഭയ്ക്ക് അനുവദിച്ച 213.71 കോടിയിൽ 134.72 കോടിയാണ് ഇതുവരെ ചെലവഴിച്ചത്. 63.04 ശതമാനം തുക ഇതുവരെ ചെലവഴിച്ചു. ഇതിൽ പ്രധാനം 151 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയാണ്. കരുവന്നൂർ ഇല്ലിക്കൽ മുതൽ ഗുരുവായൂർ കോട്ടപ്പടി വരെ പൈപ്പ് ലൈൻ സ്ഥാപിച്ച് കോട്ടപ്പടിയിൽ പ്ലാന്റിൽ വച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇതിന് പുറമേ 360 കാറുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന മൾട്ടിലെവൽ പാർക്കിംഗ് പദ്ധതി ജനുവരിയോടെ പൂർത്തികരിക്കാൻ സാധിക്കുമെന്ന് നഗരസഭ അമൃത് പദ്ധതി കോർഡിനേറ്റർ കെ.എൻ മാധവൻ പറഞ്ഞു. 20 കോടിയുടെ സ്വീവേജ് പദ്ധതിയും ഇതിലുൾപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |