ഗുരുവായൂർ: പിണറായി വിജയനും നരേന്ദ്രമോദിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഗുരുവായൂർ സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീരസവർക്കറെ മഹത്വവത്കരിക്കാനായി മഹാത്മാഗാന്ധിയെ പോലും തെറ്റായി വ്യാഖ്യാനിക്കുകയാണ് മോദി. അതേസമയം ഗുരുവായൂർ സത്യഗ്രഹത്തെ ഹൈജാക്ക് ചെയ്യുകയാണ് പിണറായി വിജയൻ. പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റിയപ്പോൾ ദളിത് സമുദായത്തിൽപെട്ട വ്യക്തിയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിനായി. എന്നാൽ ചില പാർട്ടികളുടെ പൊളിറ്റ് ബ്യൂറോയിൽ പേരിന് പോലും ദളിതനെ കണ്ടെത്താനാകില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. സാഹിത്യകാരി ഡോ. എം. ലീലാവതി ടീച്ചർ നവതി ജ്യോതി തെളിച്ചു. സത്യഗ്രഹസമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളെ അനുമോദിച്ചു. എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, മുൻ എം.എൽ.എ മാരായ ടി.വി ചന്ദ്രമോഹൻ, പി.എ. മാധവൻ, അനിൽ അക്കര, മുൻ ഡി.സി.സി. പ്രസിഡന്റുമാരായ ഒ. അബ്ദുൾ റഹിമാൻ കുട്ടി, എം.പി. വിൻസെന്റ്, സി. ഹരിദാസ്, സി.എ ഗോപപ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് വിവിധ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവതി ജ്യോതി പദയാത്രയുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |