SignIn
Kerala Kaumudi Online
Thursday, 28 March 2024 9.41 PM IST

ഓൺലൈൻ പലിശ മാഫിയ, പ്ലേ സ്റ്റോറിൽ നിറഞ്ഞ് ചൈനീസ് ആപ്പുകളും

police-

തൃശൂർ: കൊള്ളപ്പലിശ ഈടാക്കി അത്യാവശ്യക്കാരന് പണം വായ്പ നൽകുന്ന നാടൻ ബ്ലേഡ് കമ്പനിക്കാരെപ്പോലും കടത്തിവെട്ടുന്ന ഓൺലൈൻ പലിശ മാഫിയ ഒരു വശത്ത് പിടിമുറുക്കുമ്പോൾ, തട്ടിപ്പിന് ചുക്കാൻ പിടിക്കാൻ ചൈനീസ് ആപ്പും സജീവം. ഓൺലൈൻ ലോൺ തട്ടിപ്പിനെക്കുറിച്ച് വ്യാപക പരാതി ഉയർന്നപ്പോൾ ചൈനീസ് പശ്ചാത്തലമുള്ള ഏതാനും ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

അവയെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും വിലക്കുകയും ചെയ്തു. എന്നാൽ പുതിയ തരം ആപ്പുകൾ സോഷ്യൽ മീഡിയ ലിങ്ക് വഴിയാണ് പ്രചരിക്കുന്നത്. ചില ആപ്പുകളുടെ പേരും ഐക്കണും മാറി, പ്ലേ സ്റ്റോറിൽ തന്നെ വീണ്ടും സ്ഥാനം പിടിച്ചു. പണത്തിന് ആവശ്യമുള്ള സമയത്ത്, ആരുടെ മുന്നിലും കൈനീട്ടാതെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തുന്നു എന്നതാണ് ഓൺലൈൻ മാഫിയകളുടെ പ്രധാന ആകർഷണം. പക്ഷേ പണം ആവശ്യക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നതോടെ അവർ കുഴിച്ച ഏറ്റവും വലിയ ചതിക്കുഴിയിൽ അയാൾ വീണിരിക്കും.

പ്രവർത്തനം ഇങ്ങനെ

ഗൂഗിൾ പോലുള്ള ഓൺലൈൻ സേർച്ച് എൻജിനുകൾ വഴിയോ ഫേസ്ബുക്ക് പോലുള്ള ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോയാണ് ഓൺലൈൻ ലോൺ ആപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾ അറിയുന്നത്. ആകർഷകമായ പരസ്യങ്ങളിലും, വിശ്വസനീയമായ രീതിയിലുള്ള അവതരണത്തിലും ആകർഷിക്കപ്പെട്ട് പണം ആവശ്യമുള്ളവർ അതിൽ ക്ലിക്ക് ചെയ്യും. തുടർന്ന് ലോൺ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും. പണം അത്യാവശ്യമുള്ളയാളുകൾ എത്ര പണമാണോ ആവശ്യപ്പെടുന്നത് അത് നൽകും. അതോടൊപ്പം ഉപഭോക്താവിന്റെ രേഖകളായ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, സെൽഫി ഫോട്ടോ എന്നിവ ആപ്പ് വഴി ശേഖരിക്കപ്പെടുന്നു. മൊബൈൽ ഫോണിലെ ഗ്യാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും, കോൺടാക്ട് ഫോൺ നമ്പറുകൾ, എന്നിവ മുഴുവൻ കരസ്ഥമാക്കുകയും, ഫോൺ കോൾ, എസ്.എം.എസ്, കാമറ എന്നിവ പ്രവർത്തിപ്പിക്കാനുള്ള അനുവാദം നേടുകയും ചെയ്യും. ഓരോരുത്തരുടെയും ക്രയശേഷി നോക്കിയാണ് ലോൺ തുക പാസാക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിൽ പെടുന്ന അത്യാവശ്യക്കാർ ഏത് വിധേനയും ലോൺ തരപ്പെടുത്തുന്നതിന് അവർ ആവശ്യപ്പെടുന്നതെന്തും നൽകാൻ തയ്യാറാകും.

തട്ടിപ്പിന്റെ ഉദാഹരണം

ഉപഭോക്താവ് ആവശ്യപ്പെടുന്നത്: 10,000 രൂപ
നൽകുന്നത്: രണ്ടായിരം രൂപ കിഴിച്ച് 8000 രൂപ.
മുൻകൂർ പിടിക്കുന്നത്: 2000 രൂപ
മുഴുവൻ തുകയുടെയും തിരിച്ചടവ് കാലാവധി: ഒരു മാസം

തിരിച്ചടച്ചില്ലെങ്കിൽ

ഫോണിൽ വിളിച്ചും, വാട്‌സ് ആപ്പ് സന്ദേശമയച്ചും, സോഷ്യൽ മീഡിയയിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തും. പണം വാങ്ങി തിരിച്ചു നൽകാത്തയാളാണെന്ന് സുഹൃത്തുക്കളെയും, ഉപഭോക്താവ് ജോലി ചെയ്യുന്ന സ്ഥാപനമുടമയെയും വിളിച്ചറിയിക്കും. അവർക്ക് വാട്‌സ്ആപ്പ് സന്ദേശമയക്കും. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും. ഭയന്ന് ഭൂരിഭാഗം ആളുകളും എങ്ങനെയെങ്കിലും പണം തിരിച്ചടക്കും. ഭീഷണികൾ വിലപ്പോയില്ലെങ്കിൽ ഉപഭോക്താവിന്റെ ഫോണിലെ ഗാലറിയിൽ നിന്നും മോഷ്ടിച്ചെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുമെന്ന ഭീഷണി സന്ദേശങ്ങൾ അയക്കുകയും, പലിശയും പണവും തിരിച്ചടയ്ക്കാത്തവരുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും അവർ പ്രചരിപ്പിക്കുകയും ചെയ്യും. തട്ടിപ്പുകൾ അറിയിക്കാം: https://cybercrime.gov.in.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONLINE, FRAUD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.