തൃശൂർ : ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ. റീനയ്ക്ക് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ട്രെയിംനിംഗ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലേക്ക് സ്ഥലം മാറ്റം. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റത്തിന്റെ ഭാഗമാണിത്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. എൻ.കെ. കുട്ടപ്പൻ പകരം ചാർജെടുക്കുക.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും വാക്സിനേഷൻ പ്രവർത്തനങ്ങളിലും ശക്തമായ നേതൃത്വമാണ് റീന കാഴ്ച്ചവെച്ചത്. രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത ജില്ലയായിരുന്നു തൃശൂർ. തുടർന്നങ്ങോട്ട് ഇരുപത് മാസത്തോളമായി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു
കൊവിഡ് രോഗികൾക്ക് ആവശ്യമായ ചികിത്സ ഒരുക്കാനും ഡി.സി.സികൾ, സി.എഫ്.എൽ.ടി.സികൾ എന്നിവ സജ്ജമാക്കാനും ശുഷ്കാന്തി കാട്ടി.
ലുലു ഗ്രൂപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നാട്ടികയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ സി.എഫ്.എൽ.ടി.സി ഒരുക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് തൃശൂർ പൂരം ഉൾപ്പെടെയുള്ളവയിൽ തന്റേടത്തോടെയുള്ള സമീപനങ്ങൾ സംഘാടകരെ പലരെയും അലോസരപ്പെടുത്തി. പൂരത്തിന് ചടങ്ങുകളിൽ കൊവിഡ് പ്രതിരോധം ശക്തമാക്കാൻ കർശനനിലപാടെടുത്തു. വാക്‌സിൻ വിതരണത്തിലും കൃത്യമായ ക്രമീകരണം എർപ്പെടുത്തി. ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവിയെ പാലക്കാട്ടേക്കും പാലക്കാട് ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. റീത്തയെ തൃശൂരിലേക്കും സ്ഥലം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |