മാള: തളരാത്ത മനസിൽ നിറയുന്ന വർണങ്ങൾ അവിസ്മരണീയ കലാസൃഷ്ടികളാക്കുന്ന അസ്‌ന ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന്റെ താരപ്പകിട്ടിൽ. 12 മുതൽ 18 വയസ് വരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് കെ.എസ്.അസ്‌ന ഷെറിൻ സംസ്ഥാന പുരസ്‌കാരത്തിന് അർഹയായത്.
വനിതാ ശിശുക്ഷേമ വകുപ്പ് സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷി വിഭാഗത്തിന് പ്രത്യേകമായി പുരസ്‌കാരം ഏർപ്പെടുത്തിയത്. കളക്ടർ നേതൃത്വം നൽകുന്ന സമിതിയാണ് അസ്‌നയെ തെരഞ്ഞെടുത്തത്. മരുന്ന് ലഭ്യമല്ലാത്ത മസ്‌കുലർ അട്രോഫി രോഗം ബാധിച്ച അസ്ന മാളയ്ക്കടുത്ത് മേലഡൂർ കുറ്റിമാക്കൽ ഷിയാദിന്റെയും അനീസയുടെയും മൂത്ത മകളാണ്. സർക്കാർ സമിതി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അസ്ന മനസ് നിറയെ കാണുന്നത് വർണങ്ങളുടെ വലിയ ലോകമാണ്. ആ കലാസൃഷ്ടികളാണ് വീട്ടിൽ നിറയെ.
ബോട്ടിൽ ആർട്ട്, ഗ്ലാസ് പെയിന്റിംഗ് എന്നിവയാണ് പ്രധാനമായി ചെയ്യുക. ഇരുന്നൂറോളം കലാസൃഷ്ടികൾ അസ്‌ന ചെയ്തിട്ടുണ്ട്. പഴയ കുപ്പികൾ വൃത്തിയാക്കി ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് നല്ല രൂപങ്ങളാക്കും. മുട്ടത്തോട്, പഴയ പേപ്പർ, വള്ളികൾ എന്നിവ ഉപയോഗിച്ചും കുപ്പികളിൽ ശിൽപ്പങ്ങളുണ്ടാക്കും. അക്രിലിക് പെയിന്റ്, കോഫി പൗഡർ ഉപയോഗിച്ചും ചിത്രങ്ങൾക്ക് കളർ നൽകും. ബ്രഷിന് പകരം സ്‌പോഞ്ച് ഉപയോഗിച്ചാണ് അസ്‌നയുടെ പെയിന്റിംഗ്. അരയ്ക്ക് കീഴെ ചലന ശേഷിയില്ലാത്ത അസ്‌നയുടെ കൈകൾക്ക് മനസിനൊപ്പം സഞ്ചരിക്കാൻ കഴിയില്ല. വളരെ പ്രയാസപ്പെട്ട് ചലിപ്പിച്ചാണ് ഇത്രയും ജീവനുള്ള ചിത്രങ്ങൾ ഒരുക്കിയത്. ഇന്റർനെറ്റിൽ നിരീക്ഷിച്ചാണ് ഈ ചിത്രങ്ങളും ശിൽപ്പങ്ങളും രൂപപ്പെടുത്തിയത്. ഒന്നര വയസിലാണ് അസുഖം കണ്ടെത്തിയത്. ലൈബ്രറേറിയയായിരുന്ന അനീസ പിന്നീട് ജോലി ഉപേക്ഷിച്ച് അസ്‌നയുടെ പരിചരണത്തിനും ചികിത്സയ്ക്കുമായി ജീവിതം മാറ്റിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |