തൃശൂർ: കാർട്ടൂൺ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ലളിതകലാ അക്കാഡമിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം. നേതാക്കൾ ഉൾപ്പെടെ ഏതാനും പേർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. ലാത്തിച്ചാർജിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. ഹരി, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ, സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബാബു വലിയവീട്ടിൽ എന്നിവർ ഉൾപ്പടെയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. അക്കാഡമിക്ക് മുന്നിൽ മാർച്ച് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പൊലീസുമായി അൽപ്പനേരം ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. എസ്. ഉല്ലാസ് ബാബു, ബിജോയ് തോമസ്, സുജയ് സേനൻ, രഘുനാഥ് സി. മേനോൻ, പ്രനീഷ് ഒല്ലൂർ, പ്രശാന്ത് നടുവിലവളപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. കൊവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന തലക്കെട്ടിൽ വരച്ച കാർട്ടൂണിൽ ഇന്ത്യയുടെ പ്രതിനിധിയുടെ സ്ഥലത്ത് കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതാണ് ബി.ജെ.പി പ്രതിഷേധത്തിന് ഇടയാക്കിയത്.
പുരസ്‌കാരത്തിൽ ഇടപെടില്ലെന്ന് അക്കാഡമി
പുരസ്‌കാരങ്ങൾക്ക് അർഹമായ കാർട്ടൂണുകൾ തിരഞ്ഞെടുത്തത് ജൂറിയാണെന്നും അവരുടെ അധികാരത്തിൽ ഇടപെടില്ലെന്നും ലളിതകലാ അക്കാഡമി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |