SignIn
Kerala Kaumudi Online
Friday, 19 April 2024 7.50 PM IST

എ.ടി.എം തട്ടിപ്പ്: കാര്‍ഡുകളുടെ ഉടമസ്ഥരെ കണ്ടെത്താനായില്ല, നടന്നത് സംസ്ഥാന വ്യാപക കവർച്ച

atm

തൃശൂർ: എ.ടി.എമ്മുകളുടെ സെൻസറുകൾ തകരാറിലാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത് ശനിയാഴ്ച പിടിയിലായ പ്രതികളുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത 106 എ.ടി.എം കാർഡുകൾ എങ്ങനെ തട്ടിപ്പ് സംഘത്തിന് ലഭിച്ചുവെന്ന് കണ്ടെത്താനാവാതെ പൊലീസ്. ബാങ്കുകളെ സമീപിച്ച് കാർഡുകളുടെ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.

തട്ടിപ്പിൽ കാർഡുടമകൾക്കുള്ള പങ്ക് കണ്ടെത്തേണ്ടതുണ്ട്. എ.ടി.എം. കാർഡുകൾ എല്ലാം തട്ടിപ്പുകാരുടെ അക്കൗണ്ട് വഴി എടുത്തതാണോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സമാന രീതിയിൽ തട്ടിപ്പ് നടന്നതായി സംശയിച്ച് മറ്റുചില ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥർ ഈസ്റ്റ് സ്‌റ്റേഷനിലെത്തി വിവരങ്ങൾ തിരക്കിയതിനാൽ തന്നെ സംസ്ഥാനത്തുടനീളം പ്രതികൾ തട്ടിപ്പു നടത്തിയെന്ന് ഏതാണ്ട് ഉറപ്പായി. തൃശൂരിൽ നിന്നും പിടിക്കപ്പെട്ട ദിവസം മാത്രം ഇവർ 30 ഇടപാടുകൾ വഴി 2 ലക്ഷം രൂപ തട്ടിയിട്ടുണ്ട്. സി.സി.ടി.വിയിൽ നിന്ന് ലഭിച്ച ദൃശ്യം പൊലീസ് ഉദ്യോഗസ്ഥർ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്താണ് അന്വേഷണം വ്യാപകമാക്കിയതും പ്രതികളെ കുടുക്കിയതും. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നായിരുന്നു പ്രതികളെ പിടികൂടിയത്. 35,000 രൂപയും പിടിച്ചെടുത്തു.


ഒരുദിവസം സംഘം മുപ്പതോളം അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. ഇരുപതിനായിരം മുതൽ നാൽപ്പതിനായിരം രൂപവരെ ഇങ്ങനെ പിൻവലിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു. അതുകൊണ്ട് ലക്ഷങ്ങൾ ഇവർ തട്ടിയെടുത്തതായാണ് നിഗമനം. പിടിയിലാകുന്നതിന് മുമ്പ് ഇവർ രണ്ട് ലക്ഷത്തോളം രൂപ നാട്ടിലേക്ക് അയച്ചുകൊടുത്തതായും കണ്ടെത്തി. തട്ടിയെടുത്ത പണം കൊണ്ട് ആർഭാട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. ലോഡ്ജിൽ താമസിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

തട്ടിപ്പ് തിരിച്ചറിയാതെ ബാങ്കുകൾ

തട്ടിപ്പുവിവരം ബാങ്കുകൾ തന്നെ തിരിച്ചറിയാത്തതിനാൽ കവർച്ച ഇവർ വ്യാപകമാക്കി. പരാതികളില്ലാതിരുന്നതും സംഘത്തിന് സഹായകമായി. ആദ്യമായാണ് ഇത്തരം തട്ടിപ്പ് രീതി അറിയുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. നിരക്ഷര തൊഴിലാളികളുടെയും മറ്റും പേരിലാകണം പ്രതികൾ വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്നതെന്നാണ് കരുതുന്നത്. ഇവർക്ക് നിസ്സാരതുക പ്രതിഫലമായി നൽകി എ.ടി.എം കാർഡുകൾ കൈവശപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് സംശയം. ഈ കാർഡുകൾ ഉപയോഗിച്ച് കൗണ്ടറിൽ നിന്ന് പണം പിൻവലിക്കും. മെഷിനിലെ കാഷ് ട്രേയിൽ നിന്നു പണം പുറത്തേക്കു വരുന്ന സമയം സമീപത്തെ സെൻസറുകൾ തകരാറിലാക്കും.

സുരക്ഷാ ആശങ്കകൾ ബാക്കി

കൗണ്ടറുകളിൽ രാത്രിയിൽ മതിയായ വെളിച്ചവും കാവൽക്കാരുമില്ല
എ.ടി.എമ്മുകൾക്കുള്ളിലെ കാമറ കണ്ണുകളെ വെട്ടിച്ചും കവർച്ചകൾ
റോഡുകളിൽ നിന്ന് ഉള്ളിലേക്ക് മാറിയുള്ള കൗണ്ടറുകളിൽ സുരക്ഷിതത്വമില്ല
പൊലീസിന്റെ നൈറ്റ് പട്രോളിംഗ് വ്യാപകമായി നടക്കുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ATM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.